ഇന്ത്യയിൽ ആദ്യ പക്ഷിപ്പനി മരണം; മരിച്ചത് ഹരിയാന സ്വദേശിയായ 11 കാരൻ
Mail This Article
ഡൽഹി∙ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 11 കാരനായ ഹരിയാന സ്വദേശി പക്ഷിപ്പനി വൈറസായ എച്ച് 5 എൻ 1 വൈറസ് ബാധിച്ച് മരിച്ചു. ഇന്ത്യയിൽ പക്ഷിപ്പനി ബാധിച്ച് മരിക്കുന്ന ആദ്യ കേസാണിത്. പുണെയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിക്ക് കോവിഡ് നെഗറ്റീവ് ആണ്.
ജൂലൈ രണ്ടിനാണ് ന്യൂമോണിയയും രക്താർബുദവും ബാധിച്ച് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എച്ച് 5 എൻ 1 കേസുകൾ പരിശോധിക്കുന്നതിനും സമ്പർക്കത്തിലേർപ്പെട്ടവരെ കണ്ടെത്തുന്നതിനുമായി നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിൽ നിന്നുള്ള ടീമിനെ ഹരിയാനയിലെ കുട്ടിയുടെ ഗ്രാമത്തിലേക്ക് അയച്ചിട്ടുണ്ട്. ഈ വർഷം തുടക്കത്തിൽ ഹരിയാന ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ പക്ഷിപ്പനി ബാധിച്ചതിനെ തുടർന്ന് ആയിരക്കണക്കിന് പക്ഷികളെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.
ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച്, പക്ഷികളിൽ കഠിനമായ ശ്വാസകോശ സംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു തരം ഇൻഫ്ലുവൻസ വൈറസാണ് ഏവിയൻ ഇൻഫ്ലുവൻസ അഥവാ പക്ഷിപ്പനി. എച്ച് 5 എൻ 1 ഏവിയൻ ഇൻഫ്ലുവൻസ ഇടയ്ക്ക് മനുഷ്യർക്ക് ബാധിക്കാറുണ്ടെന്നു ലോകാരോഗ്യ സംഘടന പറയുന്നു. എന്നാൽ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് ബാധിക്കാനുള്ള സാധ്യത കുറവാണ്.
English Summary: India's first bird flu death reported at AIIMS-Delhi