ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ആർടിസി ബസുകൾ സർവീസ് സമയത്ത് ബ്രേക്ക്ഡൗണോ അല്ലെങ്കിൽ വാഹനാപകടമോ കാരണം തുടർ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനുള്ള നിർദേശം നൽകിയതായി സിഎംഡി അറിയിച്ചു. യാത്രക്കാർക്കുള്ള വിശ്വാസ്യത വർധിപ്പിക്കുന്നതിനു വേണ്ടി ഉടൻ തന്നെ പകരം യാത്രാ സൗകര്യം ഒരുക്കും. ഒരു കാരണവശാലും ഇനി മുതൽ അപകടമോ, ബ്രേക്ക്ഡൗൺ കാരണമോ യാത്രക്കാരെ (ഒഴിച്ച് കൂടാൻ കഴിയാത്ത സാഹചര്യങ്ങളിൽ ഒഴികെ) പരമാവധി 30 മിനിറ്റിൽ കൂടുതൽ വഴിയിൽ നിർത്തില്ല. ഇങ്ങനെ ഉണ്ടാകുന്ന സാഹചര്യത്തിൽ ഉടൻ തന്നെ പകരം സംവിധാനം ഏർപ്പെടുത്തി യാത്ര ഉറപ്പാക്കും. മുൻകൂർ റിസർവേഷൻ ഏർപ്പെടുത്തിയ സർവീസുകൾ മുന്നറിയിപ്പില്ലാതെ യാത്ര തുടങ്ങും മുൻപ് റദ്ദാക്കുന്നതായുള്ള പരാതിയും ഇനി മുതൽ ഉണ്ടാകില്ല. 

മുൻകൂർ റിസർവേഷൻ ചെയ്ത സർവീസുകൾ മുടക്കം കൂടാതെ തന്നെ നടത്തുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തി. കെഎസ്ആർടിസി ബസുകൾ യാത്രാവേളയിൽ നിന്നുപോയാല്‍ കണ്ടക്ടർമാർ അഞ്ചു മിനിറ്റിനകം തന്നെ ഈ വിവരം കൺട്രോൾ റൂമിൽ അറിയിക്കണം. അതിന്റെ അടിസ്ഥാനത്തിൽ കൺട്രോൾ റൂമിൽ നിന്നും ഉടൻ തന്നെ തൊട്ടടുത്ത ഡിപ്പോയിൽ അറിയിക്കുകയും തുടർന്ന് 15 മിനിറ്റിനകം പകരം സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. ദീർഘദൂര ബസുകൾ സർവീസിനിടയിൽ ബ്രേക്ക്ഡൗൺ ആകുന്ന സാഹചര്യത്തിൽ തൊട്ടടുത്ത ഡിപ്പോയിൽ നിന്നും പകരം ബസ് എടുത്ത് സർവീസ് തുടരാനുള്ള നടപടികൾ കൺട്രോൾ റൂമിൽ നിന്നും ബന്ധപ്പെട്ട ഡിപ്പോയെ അറിയിച്ച് ലഭ്യമാക്കും.

സർവീസ് നടത്തിയ ബസിന്റെ അതേ ക്ലാസിൽ ഉള്ള ബസ് ലഭ്യമായില്ലെങ്കിൽ താഴത്തെയോ, മുകളിലത്തെയോ ശ്രേണിയിൽ ലഭ്യമായ ബസ് ഏതാണോ ലഭിക്കുക അത് ഉപയോഗിച്ച് തൊട്ടടുത്ത ഡിപ്പോ വരെ സർവീസ് തുടരുന്നതിനുള്ള നടപടി സ്വീകരിക്കും.  തുടർന്ന് ബന്ധപ്പെട്ട യൂണിറ്റ് ഓഫിസർമാരെ വിവരം അറിയിച്ചു പകരം സംവിധാനം അടുത്ത ഡിപ്പോയിൽ നിന്നും ഒരുക്കും. അതിന്റെ ഉത്തരവാദിത്തം ആ യൂണിറ്റിലെ ഡിറ്റിഒ, എറ്റിഒമാർക്ക് ആയിരിക്കും. യാത്രാക്കാർക്ക് തന്നെ വിവരങ്ങൾ കെഎസ്ആർടിസി കൺട്രോൾ റൂമിൽ വിളിച്ച് അറിയിക്കാനും ചിത്രങ്ങൾ ഉൾപ്പെടെ കെഎസ്ആർടിസിയുടെ വാട്സാപ് നമ്പരിൽ അയക്കുവാനുള്ള സൗകര്യവും ലഭ്യമാണ്.

English Summary: KSRTC to solve service cancel issues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com