ആർ.സി.പി.സിങ് ജനതാദൾ (യു) അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും
Mail This Article
പട്ന∙ കേന്ദ്രമന്ത്രി ആർ.സി.പി.സിങ് ജനതാദൾ (യു) അധ്യക്ഷ സ്ഥാനം ഒഴിഞ്ഞേക്കും. ഈ മാസം 31നു ന്യൂഡൽഹിയിൽ ചേരുന്ന ജെഡിയു ദേശീയ നിർവാഹക സമിതി യോഗത്തിൽ പുതിയ അധ്യക്ഷനെ തീരുമാനിക്കുമെന്നാണു സൂചന. ആർ.സി.പി.സിങ് കേന്ദ്രമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും ഒരുമിച്ചു വഹിക്കുന്നതിൽ പാർട്ടിക്കുള്ളിൽ എതിർപ്പുണ്ട്. മുഖ്യമന്ത്രി സ്ഥാനവും പാർട്ടി അധ്യക്ഷ സ്ഥാനവും വഹിച്ചിരുന്ന നിതീഷ് കുമാർ ഒരാൾക്ക് ഒരു പദവി മാനദണ്ഡം ചൂണ്ടിക്കാട്ടിയാണ് പാർട്ടി അധ്യക്ഷ സ്ഥാനമൊഴിഞ്ഞത്.
ആർ.സി.പി.സിങ് മാറിയാൽ ഉപേന്ദ്ര കുശ്വാഹയെ പാർട്ടി അധ്യക്ഷനാക്കാനാണ് സാധ്യത. ഉപേന്ദ്ര കുശ്വാഹയുടെ ആർഎൽഎസ്പി ജെഡിയുവിൽ ലയിച്ചിരുന്നു. ലയനത്തിനു ശേഷം ഉപേന്ദ്ര കുശ്വാഹയെ ജെഡിയു പാർലമെന്ററി ബോർഡ് അധ്യക്ഷനായി നിയോഗിച്ചിട്ടുണ്ട്. നിതീഷ് കുമാറിന്റെ വിശ്വസ്തനായ ലലൻ സിങും പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നുണ്ട്. രാജ്യസഭാംഗമായ ആർ.സി.പി. സിങ്ങിനൊപ്പം ലോക്സഭാംഗമായ ലലൻ സിങ്ങിനെയും കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് നിതീഷ് ശുപാർശ ചെയ്തിരുന്നെങ്കിലും ഒരു മന്ത്രി സ്ഥാനമേ ബിജെപി അനുവദിച്ചുള്ളൂ.
കേന്ദ്രമന്ത്രി സ്ഥാനം ലഭിക്കാത്തതിന്റെ നിരാശയിൽ കഴിയുന്ന ലലൻ സിങ്ങിനു സംഘടനാപദവി നൽകാൻ നിതീഷിനു മേൽ സമ്മർദമുണ്ട്. പക്ഷേ, ഭൂമിഹാർ സവർണ സമുദായക്കാരനാണെന്നതു ലലൻ സിങ്ങിനു പാർട്ടി അധ്യക്ഷ സ്ഥാനം ലഭിക്കുന്നതിനു പ്രതികൂല ഘടകമാണ്. ജെഡിയുവിന്റെ പിന്നാക്ക ജാതി രാഷ്ട്രീയത്തിൽ ഭൂമിഹാർ സമുദായക്കാരനായ അധ്യക്ഷനെ പരീക്ഷിക്കുക അത്ര എളുപ്പമല്ല.
English Summary: RCP Singh may quit Janta Dal (United) president post