വൻ പ്രളയത്തിൽ തകർന്ന് മധ്യ ചൈന; ബാധിച്ചത് 3 ദശലക്ഷത്തിലധികം പേരെ
Mail This Article
ബെയ്ജിങ് ∙ മധ്യ ചൈനയിലുണ്ടായ വൻ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 33 ആയതോടെ, ദുരന്തം നേരിട്ട രീതിക്കെതിരെ അധികൃതർക്കെതിരെ ജനങ്ങളിൽ അസ്വസ്ഥത പുകയുന്നു. രണ്ടു ലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വന്നെന്നും മൂന്നു ദശലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായും അധികൃതർ അറിയിച്ചു. എട്ടു പേരെ ഇപ്പോഴും കാണാനില്ലെന്നു ദ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ഹെനാൻ പ്രവിശ്യയിലും ഷെങ്‌ഷൗവിലും ശുചീകരണ, രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. റെക്കോർഡ് അളവിൽ പെയ്ത മഴയിൽ നഗരത്തിലെ തെരുവുകളും സബ്‌വേകളും വെള്ളത്തിൽ മുങ്ങി. ഡാമുകളും ജലസംഭരണികളും റോഡുകളും തകർന്നു. ആശുപത്രിയിലേക്കുള്ള വൈദ്യുതിബന്ധം തകരാറിലായി. ഡെങ്‌ഫെങ് നഗരത്തിലെ ഒരു ഫാക്ടറിയിൽ സ്‌ഫോടനമുണ്ടായതായും റിപ്പോർട്ടുണ്ട്.
കിഴക്കൻ തയ്‌വാനിൽനിന്നു ശക്തമായ ചുഴലിക്കാറ്റ് വീശുന്നതിനാൽ ഈ ആഴ്ച കനത്ത മഴയുണ്ടാകുമെന്നാണു പ്രവചനം. തെക്കൻ ചൈനയിലെ ഗുവാങ്‌ഡോങ്ങിൽ വെള്ളപ്പൊക്കത്തെ തുടർന്ന് 13 നിർമാണ തൊഴിലാളികൾ തുരങ്കത്തിൽ കുടുങ്ങി മരിച്ചു. വടക്കൻ ഹെനാനെ സഹായിക്കാൻ നിരവധി കൗണ്ടികൾ ആയിരക്കണക്കിനു രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ട്. ജലസംഭരണികൾ നിറഞ്ഞൊഴുകുന്നതായും വെള്ളത്തിൽ മുങ്ങിയ റോഡുകളിലൂടെ കാറുകളും ട്രക്കുകളും ഒഴുകിപ്പോയതായും റിപ്പോർട്ടുണ്ട‌്.
ഹെനാനിലുണ്ടായ ദുരന്തം അധികാരികളുടെ തയാറെടുപ്പിനെക്കുറിച്ചുള്ള ചർച്ചകൾക്കു വഴിതുറന്നു. കൃത്യമല്ലാത്ത കാലാവസ്ഥാ പ്രവചനങ്ങളും ആശയക്കുഴപ്പമുണ്ടാക്കുന്ന ദുരന്ത മുന്നറിയിപ്പ് സംവിധാനവും വിമർശന വിധേയമായി. പ്രളയ സമയത്തും സബ്‌വേ പ്രവർത്തനം തുടരാനുള്ള തീരുമാനത്തെയും ആളുകൾ ചോദ്യം ചെയ്യുന്നു. ‘ഒരു വർഷത്തെ മഴയാണു മൂന്നു ദിവസത്തിനുള്ളിൽ ലഭിച്ചത്. 1,000 വർഷത്തിനിടയിലെ ആദ്യ കാലാവസ്ഥാ സംഭവം’ എന്നെല്ലാമാണു പ്രാദേശിക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
English Summary: China floods: death toll climbs as questions raised over preparedness