ന്യൂനപക്ഷ സ്കോളർഷിപ്: വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ അനുപാതം തീരുമാനിക്കാൻ സർക്കാരിന് അധികാരമില്ലെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ കെ.പരാശരന്റെ നിയമോപദേശപ്രകാരമാണു നടപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂനപക്ഷ സ്കോളർഷിപ്പുമായി ബന്ധപ്പെട്ടു വിവാദം ഉയർന്നു വരേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ കിട്ടിവരുന്ന ആനുകൂല്യങ്ങൾ നഷ്ടമാകില്ല. പരാതിയുള്ളവർക്കു ജനസംഖ്യാനുപാതികമായി കിട്ടുകയും ചെയ്യും. അനാവശ്യ തർക്കങ്ങൾ ഉന്നയിക്കരുത്. ഒരു തരത്തിലുള്ള സാമുദായിക സ്പർധയും ഉണ്ടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സച്ചാർ സമിതി ശുപാർശ പ്രകാരം, മുസ്‌ലിംങ്ങൾക്കു മാത്രമുള്ള പദ്ധതി നിലനിർത്തണമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുസ്‌ലിം വിദ്യാർഥികളുടെ സ്കോളർഷിപ്പുകളുടെ എണ്ണം കുറയ്ക്കരുത്. സർക്കാർ തീരുമാനത്തെ ഭാഗികമായാണ് സ്വാഗതം ചെയ്തത്. പറഞ്ഞതു മാറ്റിപ്പറഞ്ഞില്ല. എന്നെ ആരും സമ്മർദ്ദത്തിലാക്കിയില്ലെന്നും സതീശൻ ധനവിനിയോഗ ബിൽ ചർച്ചയ്ക്കിടെ പറഞ്ഞു. ചെറിയ സ്കോളർഷിപ്പിന്റെ പേരിൽ സമുദായങ്ങൾ തമ്മിൽ അടിക്കരുത്. അത് തടയണമെന്നും സതീശൻ ആവശ്യപ്പെട്ടു
ന്യൂനപക്ഷ സ്കോളർഷിപ് നയത്തിൽ അനാവശ്യ വിവാദം ഉണ്ടാക്കിയത് സർക്കാരാണെന്നു പി.കെ.കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സച്ചാർ കമ്മിറ്റി ശുപാർശകൾ ഇല്ലാതാക്കിയ ഏക സംസ്ഥാനമാണ് കേരളം. സ്കോളർഷിപ്പിൽ പറ്റിപ്പോയ തെറ്റ് തിരുത്താന്‍ തയാറാകണം. രണ്ടും രണ്ടായി കണ്ടാൽ മതിയെന്ന് മുഖ്യമന്ത്രിയോട് നേരത്തേ പറഞ്ഞതാണ്. മുസ്‌ലിം ലീഗ് എന്തുപറഞ്ഞാലും വർഗീയമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.
English Summary: CM Pinarayi Vijayan on Minority Scholorship