ADVERTISEMENT

ബെംഗളൂരു ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ, പദവിയിൽനിന്നു പുറത്താകുമെന്ന അഭ്യൂഹങ്ങൾക്കിടെ ബിജെപി കേന്ദ്രനേതൃത്വത്തിന് ‘മറുപടിയുമായി’ കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ. ‘പ്രതിഷേധിക്കാനോ അച്ചടക്ക ലംഘനത്തിനോ മുതിരരുത്’ എന്നു പാർട്ടി പ്രവർത്തകരോടു നിർദേശിക്കുന്ന ട്വീറ്റ് ദേശീയ നേതൃത്വത്തിനുള്ള സൂചനയായാണു വിലയിരുത്തുന്നത്.

‘ബിജെപിയുടെ വിശ്വസ്ത പ്രവർത്തകനാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഉന്നത നിലവാരത്തിലുള്ള ധാർമികതയോടും പെരുമാറ്റത്തോടും കൂടി പാർട്ടിയെ സേവിക്കാനാവുക എന്നതാണ് എനിക്കുള്ള വലിയ അംഗീകാരം. പാർട്ടിയുടെ ധാർമികതയ്ക്ക് അനുസൃതമായി പ്രവർത്തിക്കണമെന്ന് ഏവരോടും അഭ്യർഥിക്കുന്നു. അതു മറികടന്നുള്ള പ്രതിഷേധങ്ങളും അച്ചടക്കലംഘനവും പാർട്ടിയെ ലജ്ജിപ്പിക്കും’– 78 കാരനായ യെഡിയൂരപ്പ ട്വീറ്റ് ചെയ്തു.

മതനേതാക്കളുടെയും മുൻ കോൺഗ്രസ് മന്ത്രിയുടെയും പിന്തുണയുണ്ടെന്നും യെഡിയൂരപ്പ ക്യാംപ് അവകാശപ്പെടുന്ന സാഹചര്യത്തിലാണു ട്വീറ്റ് വന്നത്. ബിജെപി ദേശീയ നേതാക്കളെ കാണാനായി കഴിഞ്ഞയാഴ്ചത്തെ പെട്ടെന്നുള്ള ഡൽഹി യാത്രയാണു യെഡിയൂരപ്പയുടെ മുഖ്യമന്ത്രി പദവിയെപ്പറ്റി ചോദ്യങ്ങളുയർത്തിയത്. നേതൃമാറ്റ അഭ്യൂഹങ്ങളെക്കുറിച്ചു ചോദിച്ചപ്പോൾ, ‘അതിൽ ഒരു സത്യവുമില്ല’ എന്നായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോടു പ്രതികരിച്ചത്.

ദക്ഷിണേന്ത്യയിലെ ആദ്യത്തേയും ഒരേയൊരു ബിജെപി മുഖ്യമന്ത്രിയുമാണു യെഡിയൂരപ്പ. 2019 ജൂലൈയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പുറത്താക്കി അധികാരമേറ്റു രണ്ടുവർഷം പൂർത്തിയാക്കിയപ്പോഴാണു സ്ഥാനചലനത്തെപ്പറ്റി അഭ്യൂഹങ്ങളുണ്ടായത്. ചില ബിജെപി എം‌എൽ‌എമാരാണ് അദ്ദേഹത്തിനെതിരെ കരുനീക്കുന്നത്. എന്നാൽ, ജനസംഖ്യയുടെ 16 ശതമാനം വരുന്ന വീരശൈവ-ലിംഗായത്ത് സമുദായത്തിലെ രാഷ്ട്രീയ, മത നേതാക്കളുടെ പിന്തുണയാണു യെഡിയൂരപ്പയുടെ ശക്തി, ബിജെപിയുടെയും.

English Summary: BS Yediyurappa's Message To BJP In Tweets Amid Exit Rumours

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com