കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: വായ്പെടുത്ത മുൻ പഞ്ചായത്തംഗം ജീവനൊടുക്കി
Mail This Article
തൃശൂർ∙ കരുവന്നൂർ സഹകരണ ബാങ്കിൽനിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തംഗം ടി.എം.മുകുന്ദന്‍ (59) ആത്മഹത്യ ചെയ്തു. ബാങ്കില്‍ നിന്ന് 80 ലക്ഷം രൂപ വായ്പ എടുത്ത ടി.എം.മുകുന്ദന് ഇന്നലെ ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ. കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് നിർവാഹക സമിതി അംഗവും ഉണ്ണായി വാരിയർ കലാനിലയം ഭരണ സമിതി അംഗവുമാണ്. 16.3 സെന്റ് സ്ഥലവും വീടും പണയം വച്ചാണ് വായ്പ എടുത്തിരുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നത് ഗുരുതര തട്ടിപ്പെന്നാണ് റിപ്പോര്‍ട്ട്.
നൂറ് കോടിയിൽ ഒതുങ്ങുന്നതല്ല ബാങ്കില്‍ നടന്ന തട്ടിപ്പെന്ന് സഹകരണ ജോയിന്റ് റജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ട്. വായ്പ നൽകിയ ഈടിൻ മേൽ വീണ്ടും വായ്പ നൽകിയും, വസ്‌തുവിന്റെ ഉടമ അറിയാതെ മറ്റൊരാൾക്ക് വായ്പ നൽകിയും, വായ്പാ പരിധി ലംഘിച്ചുമെല്ലാമാണ് നൂറ് കോടിയിലേറെ രൂപ തട്ടിയത്. ബാങ്കിന്റെ കീഴിലുള്ള സൂപ്പർ മാർക്കറ്റുകളുടെ വരവ് ചെലവ് കണക്കുകളിലും ക്രമക്കേടുണ്ട്.
സിപിഎം നിയന്ത്രണത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പ- നിക്ഷേപത്തട്ടിപ്പു കേസിന്റെ അന്വേഷണം സംസ്ഥാന ക്രൈം ബ്രാഞ്ചിനു കൈമാറി ഡിജിപി അനില്‍ കാന്തിന്റെ ഉത്തരവിട്ടിരുന്നു. പുതിയ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കാനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ബാങ്ക് കേന്ദ്രീകരിച്ചു കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു വിവരം ലഭിച്ചു. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ഇഡി പൊലീസിനോട് തേടിയിട്ടുണ്ട്.
തട്ടിപ്പിന്റെ വ്യാപ്തി കണക്കിലെടുത്ത് സംസ്ഥാന ക്രൈം ബ്രാഞ്ചിനു വിടണമെന്നു റൂറല്‍ പൊലീസ് മേധാവി ഡിജിപിയോടു ശുപാര്‍ശ ചെയ്തിരുന്നു. ഇഡിയുടെ അന്വേഷണം വരാനുള്ള സാധ്യത കൂടി മുന്‍കൂട്ടി കണക്കിലെടുത്താണ് കേസ് കൈമാറിയത്. സംഭവത്തെക്കുറിച്ചു സഹകരണ വകുപ്പ് ജോയിന്റ് റജിസ്ട്രാര്‍ സംസ്ഥാന സഹകരണ റജിസ്ട്രാര്‍ക്കു നല്‍കിയ രഹസ്യ റിപ്പോര്‍ട്ടിലും അഴിമതി സ്ഥിരീകരിക്കുന്നുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി 100 കോടിയില്‍ ഒതുങ്ങില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.
ജില്ലാ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെല്ലാം ഒളിവിലാണെന്നു കണ്ടെത്തി. ഇവരുടെ ബെനാമികളെന്നു സംശയിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പൊലീസ് നിരീക്ഷണത്തിലാണ്. എല്ലാ സഹകരണ സംഘങ്ങളിലും സാമ്പത്തിക വര്‍ഷാവസാനം സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഡിറ്റ് നടക്കാറുണ്ടെങ്കിലും കരുവന്നൂരിലെ 6 വര്‍ഷം നീണ്ട തട്ടിപ്പ് പിടിക്കപ്പെടാതിരുന്നതിനു പിന്നില്‍ ഉന്നത രാഷ്ട്രീയസ്വാധീനമുണ്ടെന്ന ആരോപണവും ബലപ്പെടുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
English Summary: Karuvannur bank loan scam: Former panchayat member commits suicide