ADVERTISEMENT

തിരുവനന്തപുരം∙ സ്ത്രീപീഡന പരാതി ഒത്തുതീർപ്പാക്കാൻ വനം മന്ത്രി എ.കെ.ശശീന്ദ്രൻ ഇടപെട്ട വിഷയത്തിൽ നിയമസഭ പ്രക്ഷുബ്ധമായി. മന്ത്രിയുടെ രാജി മുഖ്യമന്ത്രി എഴുതിവാങ്ങിക്കണമെന്ന് അടിയന്തര പ്രമേയത്തിനു നോട്ടിസ് നൽകികൊണ്ട് പി.സി.വിഷ്ണുനാഥ് പറഞ്ഞു. വിഷയം അടിയന്തരമായി സഭ നിർത്തിവച്ചു ചർച്ച ചെയ്യേണ്ടതില്ലെന്നു മുഖ്യമന്ത്രി മറുപടി നൽകി. സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപോയി. സർക്കാരിന്റെ സ്ത്രീപക്ഷ ക്യാംപയിൻ ഇങ്ങനെയാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചോദിച്ചു.

മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും മുഖ്യമന്ത്രിയെ കൂടെയുള്ളവർ തെറ്റിദ്ധരിപ്പിക്കുന്നുവെന്നും വിഷ്ണുനാഥ് പറഞ്ഞു. എ.കെ.ശശീന്ദ്രന് മന്ത്രി  സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനടപടികൾ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചത്. മുഖ്യമന്ത്രി മന്ത്രിയുടെ രാജി എഴുതി വാങ്ങിക്കണമെന്നും പി.സി. വിഷ്ണുനാഥ് പറഞ്ഞു.

എന്നാൽ ഇക്കാര്യം സഭാ നടപടികൾ നിർത്തിവച്ചു ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ അറിയിച്ചു. യുവതിയുടെ പരാതിയിൽ കേസെടുക്കാൻ വൈകിയോ എന്ന് അന്വേഷിക്കുമെന്നും പാർട്ടിക്കാർ തമ്മിലുള്ള വിഷയത്തിലാണ് മന്ത്രി ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസെടുക്കാൻ കാലതാമസമുണ്ടായെന്ന പരാതി ഡിജിപി അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മന്ത്രി സ്ഥാനത്ത് എ.കെ.ശശീന്ദ്രനുണ്ടാകരുതെന്ന താക്കീതുമായാണ് പ്രതിപക്ഷം നിയമസഭയിലേക്കെത്തിയത്. അപമാനിക്കപ്പെട്ടു എന്നു കാണിച്ച് യുവതി നല്‍കിയ പരാതി ഒതുക്കി തീര്‍ക്കാനും അന്വേഷണം അട്ടിമറിക്കാനും ശ്രമിച്ച എ.കെ.ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും മന്ത്രി രാജിവച്ചില്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം എന്നുമാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

കാലാവധി തീരുന്ന 493 പിഎസ്‌സി റാങ്ക് ലിസ്റ്റുകളില്‍ ജോലി കാത്തു നില്‍ക്കുന്നവരുടെ ദയനീയാവസ്ഥ ഉന്നയിക്കാനും പ്രതിപക്ഷം ഇന്നു ശ്രമിക്കും. കരിപ്പൂര്‍ സ്വര്‍ണക്കടത്തും മുട്ടില്‍ മരംമുറിയും കോവിഡ് മരണസംഖ്യ കുറച്ചുകാട്ടിയതും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും നേരെ ആവര്‍ത്തിക്കുന്ന ആക്രമണങ്ങളും സമ്മേളനത്തിൽ ഉയര്‍ന്നുവരും. അതേസമയം, കിറ്റെക്സ് വിഷയത്തിൽ ഭരണ, പ്രതിപക്ഷങ്ങള്‍ക്ക് വലിയ അഭിപ്രായ ഭിന്നതയുണ്ടാകില്ല. എന്നാൽ, ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും രണ്ടുതട്ടിലാണെന്ന് സ്ഥാപിക്കാന്‍ ഭരണപക്ഷം ശ്രമിച്ചേക്കും. 20 ദിവസം നീളുന്ന സഭാ സമ്മേളനത്തില്‍ ധനാഭ്യര്‍ഥനകൾ അംഗീകരിച്ച് സമ്പൂര്‍ണ ബജറ്റ് പാസാക്കുകയാണ് ലക്ഷ്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഭാ സമ്മേളനം.

അടിയന്തിര പ്രമേയത്തിന് മുഖ്യമന്ത്രിയുടെ മറുപടി

അടിയന്തരപ്രമേയത്തില്‍ സൂചിപ്പിക്കുന്ന പരാതിക്കാരി 28.06.2021ല്‍ കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരന്‍ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണില്‍ നിന്നും എന്‍സിപി കൊല്ലം എന്ന വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നതായും പരാതിപ്പെട്ടു. മുന്‍പ് ഫെയ്‌സ്ബുക്കില്‍ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീര്‍ത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം മുന്‍പൊരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പത്മാകരന്‍ മുക്കട ജംഗ്ഷനിലുളള തന്റെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചു. കാശിനുവേണ്ടിയല്ല താന്‍ നിന്നത് എന്നു പറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തല്‍ കയ്യില്‍ കയറി പിടിച്ചുവെന്നും പരാതിയില്‍ പറയുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

ഈ പരാതിക്ക് പൊലീസ് രസീത് നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെയും പത്മാകരനെയും സ്റ്റേഷനിലേക്ക് പൊലീസ് വിളിപ്പിച്ചിരുന്നു. പൊലീസ് വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ പത്മാകരന്‍ 30.06.2021 ല്‍ സ്റ്റേഷനിലെത്തി. പൊലീസ് റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരി അന്നേ ദിവസം സ്റ്റേഷനില്‍ ഹാജരായിരുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്.

1.07.2021 ല്‍ സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരിയോട് പരാതിയില്‍ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും വാട്‌സാപ്പിലൂടെ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് െേപാലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നതായി പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 

മേല്‍പ്പറഞ്ഞ പരാതിയില്‍ 20.07.2021 ല്‍ IPC 354, 509, 34 എന്നീ വകുപ്പുകള്‍ പ്രകാരം കുണ്ടറ പൊലീസ് സ്റ്റേഷനില്‍ ക്രൈം.1176/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍  കാലതാമസമുണ്ടായി എന്ന പരാതി പൊലീസ് മേധാവി അന്വേഷിക്കുന്നതാണ്. പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി പൊലീസ് സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തും.

ഇതിലെ പരാതിക്കാരി എന്‍സിപി. നേതാവിന്റെ മകളും ആരോപണവിധേയമായിട്ടുള്ളയാള്‍ എന്‍സിപിയുടെ മറ്റൊരു പ്രവര്‍ത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍സിപി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

English Summary: Kerala Assembly session begins

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com