പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം; ചോദ്യപേപ്പർ വലിച്ചെറിഞ്ഞു
Mail This Article
തിരുവനന്തപുരം∙ സാങ്കേതിക സർവകലാശാലയുടെ പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു പ്രതിഷേധം. ശ്രീകാര്യം സിഇടി എൻജിനിയറിങ് കോളജിലെ പരീക്ഷാ കൺട്രോളുടെ ഓഫിസിലേക്കു കയറിയ കെഎസ്‌യു പ്രവർത്തകർ ചോദ്യപേപ്പർ വലിച്ചെറിഞ്ഞു. മൂന്നു പേരെ പൊലീസ് അറസ്റ്റു ചെയ്തു.
ചോദ്യപേപ്പർ അല്ല ഗ്രാഫ് പേപ്പറാണ് വലിച്ചെറിഞ്ഞതെന്നും പരീക്ഷ നടത്തുമെന്നും അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്ക് എല്ലാവിധ സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. കോവിഡ് സാഹചര്യത്തിൽ പരീക്ഷ മാറ്റണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം. ചില സ്ഥലങ്ങളിൽ കോളജുകളുടെ ഗേറ്റ് പ്രവർത്തകർ പൂട്ടി. പൊലീസെത്തി വിദ്യാർഥികളെ അകത്തേക്കു കടത്തി വിട്ടു.
വിദ്യാർഥികളിൽ തെറ്റിദ്ധാരണ പരത്തുന്ന സംഘടിത ശ്രമങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്നു വൈസ് ചാൻസലർ ഡോ.എം.എസ്.രാജശ്രീ പറഞ്ഞു. കേരളത്തിലെ എല്ലാ സർവകലാശാലകളും സ്വീകരിച്ച പൊതു നയത്തിന്റെ ഭാഗമായാണ് ഓഫ് ലൈൻ പരീക്ഷ നടത്തുന്നത്. ഹൈക്കോടതിയുടെ അനുമതിയുമുണ്ട്. വീടിനടുത്ത് പരീക്ഷ എഴുതാൻ സെന്റർ ചേഞ്ച് സംവിധാനമുണ്ട്. വിദ്യാർഥികൾക്കു കോവിഡ് വാക്സിനേഷനിൽ മുൻഗണന നൽകി ഉത്തരവായിട്ടുണ്ട്. കോവിഡോ അനുബന്ധ പ്രശ്നങ്ങളോ കാരണം പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് പ്രത്യേക അവസരം നൽകും. വിവിധ സെമസ്റ്ററുകളിലായി ഒരു ലക്ഷത്തോളം വിദ്യാർഥികൾ എഴുതുന്ന പരീക്ഷ കുറ്റമറ്റ ഓൺലൈൻ പരീക്ഷാ സംവിധാനം തയാറാകുംവരെ ഓഫ് ലൈനായി മാത്രമേ നടത്താനാകൂ എന്നും അധികൃതർ വ്യക്തമാക്കി.
English Summary: KSU protest against KTU exam