യാത്രാവിലക്കില്‍ ആശങ്ക; കൂടുതൽ വിമാന സർവീസുകൾ തുടങ്ങാൻ ആവശ്യപ്പെട്ടു: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ കോവിഡ് മഹാമാരി ലോകമെമ്പാടും വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ജിസിസി രാജ്യങ്ങള്‍ പ്രഖ്യാപിച്ച യാത്രാവിലക്കു മൂലം പ്രവാസി മലയാളികള്‍ക്ക് ആശങ്കാജനകമായ സാഹചര്യമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ കെ.ടി.ജലീലിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
‘കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്ന് ചില രാജ്യങ്ങള്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തില്‍ എയര്‍പോര്‍ട്ടുകളില്‍ സൗജന്യ കോവിഡ് ടെസ്റ്റ്, ക്വാറന്റീൻ സംവിധാനം എന്നിവ സജ്ജമാക്കാനും കൂടുതല്‍ വിമാന സർവീസുകള്‍ ആരംഭിക്കാനും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്കു കത്തുകള്‍ അയച്ചിട്ടുണ്ട്.
വിദേശ രാജ്യങ്ങള്‍ കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച് മാനദണ്ഡം പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന ആശങ്കകള്‍ക്കും ആശയകുഴപ്പത്തിനും പരിഹാരമായി മടങ്ങിപ്പോകേണ്ട പ്രവാസികള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
എന്നാല്‍ വിദേശത്തു നിന്നു വന്നശേഷം മടങ്ങിപ്പോകേണ്ടവര്‍, വിദ്യാർഥികള്‍, തൊഴിലിനായും സന്ദര്‍ശനത്തിനായും പോകേണ്ടവര്‍ എന്നിവരില്‍ കോവാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനാനുവാദം നിഷേധിക്കപ്പെട്ട സാഹചര്യമുണ്ട്.
ആദ്യ ഡോസ് വിദേശത്തു നിന്നു സ്വീകരിച്ചു നാട്ടിലെത്തിയവര്‍ക്ക് ചില വാക്‌സീനുകള്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്തതിനാല്‍ സെക്കന്റ് ഡോസ് എടുക്കാന്‍ കഴിയാതെ മടക്കയാത്ര മുടങ്ങിയ സാഹചര്യവുമുണ്ട്. ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാന്‍ സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര-വിദേശകാര്യ മന്ത്രാലയത്തിന് കത്തയയ്ക്കുകയും അതതു രാജ്യങ്ങളിലെ എംബസികളുമായി ആശയവിനിമയം നടത്തി പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയും ചെയ്യുന്നു’– മുഖ്യമന്ത്രി പറഞ്ഞു.
English Summary: Has asked Central Government to start flight services for emigrant welfare, says CM Pinarayi