‘ആത്മാഭിമാനം വ്രണപ്പെടുത്തി’: ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിനെതിരെ ശാലിനിയുടെ പരാതി
Mail This Article
തിരുവനന്തപുരം∙ ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെ നടപടിക്കെതിരെ മുഖ്യമന്ത്രിക്കും റവന്യുമന്ത്രിക്കും ഉദ്യോഗസ്ഥയുടെ പരാതി. വിവാദമായ മരം മുറിക്കേസിന്റെ ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയ അണ്ടർ സെക്രട്ടറി ഒ.ജി.ശാലിനിയാണ് പരാതി നൽകിയത്. ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയതിനു പുറമേ ഇവരെ സെക്രട്ടറിയറ്റിൽനിന്നും മാറ്റിയിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്കാണ് മാറ്റിയത്.
ശാലിനിക്ക് ജോലിയോടുള്ള ആത്മാർഥത സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് റവന്യു പ്രിൻസിപ്പൽ സെക്രട്ടറി ഗുഡ് സർവീസ് എൻട്രി പിൻവലിച്ചത്. ശാലിയുടെ ജോലിയിലുള്ള ആത്മാർഥ ബോധ്യപ്പെട്ടതിനാലാണ് ഗുഡ് സർവീസ് എൻട്രി നൽകുന്നതെന്നായിരുന്നു മൂന്നു മാസം മുൻപ് റവന്യു സെക്രട്ടറി ഫയലിൽ കുറിച്ചത്. മരംമുറിക്കാന്‍ മന്ത്രി നിർദേശം നൽകിയ ഫയലിലെ വിവരങ്ങൾ പുറത്തായതിന്റെ വൈരാഗ്യമാണ് നടപടിക്കു കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു.
റവന്യു സെക്രട്ടറിയുടെ പരാമർശം ആത്മാർഥതോടെയും ചട്ടപ്രകാരവും ജോലി ചെയ്ത വ്യക്തി എന്ന നിലയിൽ തന്റെ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതും ഭീതി ജനിപ്പിക്കുന്നതും മനോവ്യഥ ഉണ്ടാക്കുന്നതുമാണെന്നു പരാതിയിൽ ശാലിനി ചൂണ്ടിക്കാട്ടി. തന്റെ വിശദീകരണം ചോദിക്കാതെയാണ് ഗുഡ് സർവീസ് എൻട്രി റദ്ദാക്കിയത്. എന്തു തെറ്റു ചെയ്തിട്ടാണെന്നു നടപടിയെന്നു മനസിലാകുന്നില്ല. വിശദീകരണം ചോദിക്കാതെ ഉത്തരവിറക്കിയിരിക്കുന്നതിനാൽ സാമാന്യനീതി നിഷേധിച്ചിരിക്കുകയാണ്. വനിതാ ജീവനക്കാരി എന്ന നിലയിൽ ആത്മാഭിമാനം വ്രണപ്പെടുത്തുന്നതാണ് നടപടിയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
English Summary: OG Salini Complaint Against Cancelling Good Service Entry