അനിൽ അംബാനി, അലോക് വർമ എന്നിവരുടെ ഫോണും ചോർത്തി; പെഗസസ് പട്ടിക നീളുന്നു
Mail This Article
ന്യൂഡൽഹി∙ വ്യവസായി അനിൽ അംബാനി, മുൻ സിബിഐ മേധാവി അലോക് വർമ തുടങ്ങിയവരുടെ നമ്പറുകളും പെഗസസ് ചാര സോഫ്റ്റ്‌വെയർ ഉപയോഗിച്ചു ചോർത്തിയതായി റിപ്പോർട്ട്. റഫാൽ ഇടപാട് വിവാദമായ സമയത്താണ് അനിൽ അംബാനിയുടേയും റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയുടെ ഫോണും ചോര്‍ത്തിയതെന്ന് ‘ദ് വയർ’ റിപ്പോർട്ടു ചെയ്തു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് കമ്പനിയിലെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും നമ്പരുകളും പെഗസസ് പട്ടികയിലുണ്ട്.
സിബിഐ മേധാവി സ്ഥാനത്തു നിന്ന് നീക്കി മണിക്കൂറുകൾക്കകം അലോക് വർമയുടെ ഫോൺ ചോർത്താൻ ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ നമ്പരും പട്ടികയിലുണ്ട്. കേന്ദ്ര സർക്കാരുമായുള്ള ഭിന്നതയെ തുടർന്നു 2018 ഒക്ടോബര്‍ 23നാണ് അലോക് വർമയെ സിബിഐ മേധാവി സ്ഥാനത്തുനിന്നു നീക്കിയത്.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര ജലശക്തി സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ മരുമകൻ അഭിഷേക് ബാനർജി എംപി, മുൻ വിഎച്ച്പി നേതാവ് പ്രവീൺ തൊഗാഡിയ, തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, മുൻ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർ അശോക് ലവാസ തുടങ്ങിയ പ്രമുഖരുടെ ഫോണും ചോർത്തിയതായി റിപ്പോർട്ടു പുറത്തുവന്നിരുന്നു.
‘വാഷിങ്ടൺ പോസ്റ്റ്’, ‘ദ് ഗാർഡിയൻ’, ഇന്ത്യയിലെ ഓൺലൈൻ മാധ്യമമായ ‘ദ് വയർ’ തുടങ്ങി 17 മാധ്യമങ്ങൾ ചേർന്നാണു ഫോൺ ചോർത്തൽ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുന്നത്. ഇവരുടെ നമ്പരുകൾ പെഗസസ് ഡേറ്റാബേസിലുള്ളത് ഫോൺ ചോർത്തപ്പെട്ടെന്നതിനു സ്ഥിരീകരണമല്ലെന്ന് അന്വേഷണസംഘം പറയുന്നു. എന്നാൽ ഇവരെ നിരീക്ഷിക്കാൻ ലക്ഷ്യമിട്ടെന്നാണു ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇസ്രയേൽ സൈബർ ഇന്റലിജൻസ് സ്ഥാപനമായ എൻഎസ്ഒ ഗ്രൂപ്പിന്റേതാണു പെഗസസ് ചാര സോഫ്റ്റ്വെയർ.
English Summary: Anil Ambani and Alok Verma's Phone Numbers On List Of Potential Pegasus Targets