ADVERTISEMENT

കണ്ണൂര്‍∙ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ സംഘര്‍ഷം. പെരിയ ഇരട്ടക്കൊലക്കേസ് പ്രതി കെ.എം.സുരേഷിന് ഗുരുതരമായി പരുക്കേറ്റു. ഗുണ്ടാ നിയമപ്രകാരം ശിക്ഷ അനുഭവിക്കുന്ന പ്രതിയാണ് സുരേഷിനെ അക്രമിച്ചത്‌. കഴിഞ്ഞ ദിവസം ജയില്‍ ജീവനക്കാരെയും പ്രതികള്‍ മര്‍ദിച്ചിരുന്നു. സുരേഷിന്‍റെ തലയ്ക്കാണ് അടിയേറ്റത്.

കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച സുരേഷിനെ ശസ്ത്രക്രിയയ്ക്കു വിധേയമാക്കി. ആവശ്യമെങ്കില്‍ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്നാം പ്രതിയാണ് സിപിഎം പ്രവര്‍ത്തകനായ സുരേഷ്. രാവിലെ രണ്ടാം ബ്ലോക്കിനടുത്തു വച്ചു വ്യായാമം ചെയ്യവെയാണ് ആക്രമണമുണ്ടായത്.

നിരവധി അക്രമ, ക്വട്ടേഷന്‍, കഞ്ചാവ് കേസുകളില്‍ പ്രതിയായി ശിക്ഷ അനുഭവിക്കുന്ന അസീസ് ആണ് അക്രമിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ജയിലിനുള്ളില്‍ കഞ്ചാവ് ഉപയോഗിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണു സൂചന. പ്രതികള്‍ക്ക് ഉപയോഗിക്കാന്‍ ജയിലില്‍ കഞ്ചാവ് ലഭിക്കുന്നുണ്ടെന്നതിലേക്കു വിരല്‍ ചൂണ്ടുന്നതാണു സംഭവം.

കൊലക്കേസുകളിലടക്കം പ്രതികളായ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേരും പരോളിലാണ്. ഇവരുടെ സംഘബലം കുറഞ്ഞതോടെയാണു കഞ്ചാവ്, ക്വട്ടേഷന്‍ കേസ് പ്രതികള്‍ രാഷ്ട്രീയ കൊലപാതക കേസുകളിലെ പ്രതികള്‍ക്കെതിരെ തിരിഞ്ഞത്. ജയില്‍ ജീവനക്കാരെയും പ്രതികള്‍ മര്‍ദിക്കാറുണ്ട്. തടയാന്‍ ശ്രമിച്ചാല്‍, പലപ്പോഴും ഇവര്‍ ശരീരത്തില്‍ സ്വയം മുറിവേല്‍പ്പിച്ചു കുറ്റം തങ്ങളുടെ മേല്‍ ചുമത്തുകയാണു പതിവെന്നും ജയില്‍ ജീവനക്കാര്‍ പറയുന്നു.

English Summary: Periya Murder Case Accused Attacked in Kannur Central Prison

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com