ശിൽപയ്ക്ക് നേരിട്ടു ബന്ധമില്ലെന്ന് പൊലീസ്; ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കും
Mail This Article
മുംബൈ∙ അശ്ലീല വിഡിയോ നിർമാണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ വ്യവസായി രാജ് കുന്ദ്രയുടെ വസതിയിലും ഓഫിസിലും നിന്നു പൊലീസ് പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടരുന്നു. അശ്ലീല ആപ്പുകളിലേക്കായി തയാറാക്കിയിരുന്ന വിഡിയോകൾ സൂക്ഷിച്ചിരുന്ന കംപ്യൂട്ടർ പൊലീസ് പിടിച്ചെടുത്തു. പരാതി ഉന്നയിച്ച എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കും.
രാജ് കുന്ദ്രയുടെ വാട്സാപ് ചാറ്റുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. അശ്ലീല സിനിമകളുടെ നിർമാണം, വിപണനം, പണമിടപാടുകൾ എന്നിവ സംബന്ധിച്ച് ഒട്ടേറെ വിവരങ്ങൾ ചാറ്റിലുണ്ടെന്നും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. അന്വേഷണസംഘത്തിന്റെ കസ്റ്റഡിയിലാണു മൊബൈൽ ഫോൺ.
അശ്ലീല വിഡിയോ റാക്കറ്റുമായി കുന്ദ്രയുടെ ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിക്ക് നേരിട്ട് ബന്ധമില്ലെന്നാണ് ഇതുവരെയുള്ള അന്വേഷണത്തിലെ വിവരമെന്നു പൊലീസ് അറിയിച്ചു. ഇൗ ദിശയിലെ അന്വേഷണവും തുടരുകയാണ്. ഇരുവർക്കും സംയുക്തമായുള്ള ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. രാജ് കുന്ദ്ര അശ്ലീല ആപ് വഴി 7.5 കോടി രൂപ വരുമാനമുണ്ടാക്കിയിട്ടുണ്ടെന്നാണു നിലവിൽ ലഭിച്ച വിവരം.
കുന്ദ്ര തന്നെ നിർബന്ധിച്ച് അശ്ലീല ചിത്രങ്ങളിൽ അഭിനയിപ്പിച്ചിട്ടില്ലെന്ന് ഇതേ കേസിൽ ഫെബ്രുവരിയിൽ അറസ്റ്റിലായ നടി ഗെഹെന വസിഷ്ഠ് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ ആപ്പുമായി ബന്ധപ്പെട്ട് മൂന്നു ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. കുന്ദ്രയുടെ പൊലീസ് കസ്റ്റഡി നാളെ അവസാനിക്കും.
English Summary: Raj Kundra's porn app case: No active role of Shilpa Shetty found yet, say cops