ADVERTISEMENT

ന്യൂഡൽഹി∙ പെഗസസ് വിവാദത്തിൽ മൂന്നാം ദിവസവും പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരുസഭകളും. രാജ്യസഭയിൽ, വിവാദത്തെക്കുറിച്ചു സംസാരിക്കാൻ എഴുന്നേറ്റ ഐടി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം പ്രതിപക്ഷ അംഗങ്ങൾ തടസ്സപ്പെടുത്തി. അശ്വിനി എഴുന്നേറ്റ ഉടൻ തൃണമൂൽ കോൺഗ്രസ് എംപി ശാന്തനു സെൻ മന്ത്രിയിൽനിന്ന് പേപ്പർ തട്ടിപ്പറിച്ച്, സഭ നിയന്ത്രിച്ചിരുന്ന ‍ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ്ങിന്റെ നേർക്ക് കീറി എറിഞ്ഞു. പിന്നീട്, മേശയിലിരുന്ന പകർപ്പ് നോക്കി മന്ത്രി പ്രസംഗം തുടർന്നെങ്കിലും പൂർത്തിയാക്കാൻ സാധിച്ചില്ല.

പിന്നാലെ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയും ശാന്തനുവും തമ്മിൽ വാക്കേറ്റമുണ്ടായി. ബഹളത്തെത്തുടർന്ന് സഭ നാളത്തേയ്ക്ക് പിരിഞ്ഞു. ആദ്യ ഉച്ചയ്ക്ക് 12 വരെയും പിന്നീട് 2 വരെയും സഭ നിർത്തിവച്ചിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അംഗങ്ങൾക്ക് താൽപര്യമില്ലെന്നു തോന്നുന്നതായി ചെയർമാൻ എം.വെങ്കയ്യ നായിഡു പറഞ്ഞു. എന്നാൽ വിഷയത്തോടുള്ള ഐടി മന്ത്രിയുടെ മനോഭാവം നിർഭാഗ്യകരമാണെന്ന് ആർജെഡി എംപി മനോജ് ഝാ പറഞ്ഞു. കോലാഹലങ്ങൾക്കിടയിൽ ഐടി മന്ത്രി പ്രസ്താവന നടത്തിയ രീതി, ഈ വിഷയത്തെ പരിഹസിക്കാൻ മാത്രമാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് തോന്നുന്ന തരത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

ബഹളത്തെ തുടർന്ന് ലോക്സഭയും നാളത്തേയ്ക്കു പിരി‍ഞ്ഞു. ചോദ്യോത്തരവേള 12 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത്. കോൺഗ്രസ്, അകാലിദൾ എംപിമാർ കാർഷിക നിയമം സംബന്ധിച്ച് പ്രതിഷേധം ഉന്നയിച്ചപ്പോൾ പെഗസസ് വിഷത്തിലായിരുന്നു തൃണമൂൽ അംഗങ്ങളുടെ പ്രതിഷേധം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറുപടി പറയണമെന്ന് അവർ ആവശ്യപ്പെട്ടു. ഏതു വിഷത്തെപ്പറ്റി ചർച്ച ചെയ്യാനും സർക്കാർ തയാറാണെന്നും എന്നാൽ ചോദ്യോത്തരവേള ഓരോ അംഗങ്ങളുടേയും അവകാശമാണെന്നും അതു തടസ്സപ്പെടുത്തരുതെന്നും പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറ‍ഞ്ഞു.

English Summary: Trinamool MP Snatches Pegasus Statement From IT Minister, Tears It

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com