ജീവിതത്തിന്റെ ശബ്ദവും വെളിച്ചവും അണയുന്നു; തൃശൂരിൽ വേറിട്ട സമരം
Mail This Article
തൃശൂര്‍ ∙ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ഉടമകള്‍ പ്രതീകാത്മക സമരം നടത്തി. തൊഴില്‍ ഉപകരണങ്ങളായ സൗണ്ട് ബോക്സുകളും സിസ്റ്റങ്ങളും ജനറേറ്ററുകളും തേക്കിന്‍കാട് മൈതാനിയില്‍ കൂട്ടിയിട്ടാണ് പ്രതീകാത്മക സമരമൊരുക്കിയത്.
ലൈറ്റ് ആന്‍ഡ് സൗണ്ട് എന്‍ജിനീയറിങ്ങ് പ്രൊപ്പറൈറ്റേഴ്സ് ഗില്‍ഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു സമരം. 50 അടി നീളമുള്ള പന്തലില്‍ ഉപകരണങ്ങള്‍ കൂട്ടിയിട്ടുള്ള സമരത്തിനു രാവിലെ 10ന് തുടക്കമായി. ഇരുനൂറിലധികം അംഗങ്ങളാണ് സംഘടനയിലുള്ളത്.
കോവിഡ് മൂലം ആഘോഷങ്ങള്‍ ഇല്ലാതായതിനാല്‍ രണ്ടു വര്‍ഷമായി ദുരിതത്തിലാണ്. ബാങ്ക് ലോണുകളുടെ തിരിച്ചടവിന് പലിശ ഒഴിവാക്കണമെന്നും രണ്ടു വര്‍ഷ കാലാവധി വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. സംസ്ഥാനത്താകെ ഈ വിഭാഗത്തില്‍പ്പെടുന്ന അഞ്ചു പേര് ഇതിനകം കടക്കെണി മൂലം ജീവനൊടുക്കി.
ഇവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ കൈത്താങ്ങാകണമെന്നും സംഘടന ആവശ്യപ്പെട്ടു. ഉടമകള്‍ക്കു പുറമേ ഈ മേഖലയിലെ ആയിരക്കണക്കിനു തൊഴിലാളികളാണ് കോവിഡ് മൂലം ദുരിതത്തിലായത്.
English Summary: Light and sound workers protest Trissur