ADVERTISEMENT

കൊച്ചി∙ എറണാകുളം ജില്ലയിൽ ഇപ്പോഴും കൂടുതൽ സമാന്തര ടെലഫോൺ എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നതായി കേന്ദ്ര ഏജൻസികളുടെ കണ്ടെത്തൽ. സമാന്തര എക്സ്ചേഞ്ചിനുള്ള സിംബോക്സുകൾ ഹോങ്കോങ്ങിൽനിന്നാണ് കേരളത്തിൽ എത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസത്തിനകം കേരളത്തിലേക്കു ഹോങ്കോങ്ങിൽനിന്നുള്ള 114 സിംബോക്സുകളാണ് എത്തിയത്. ഇവയിൽ 30 എണ്ണം മാത്രമാണ് ഇതുവരെ പിടികൂടാനായിട്ടുള്ളത്. ബാക്കി ഇനിയും കണ്ടെത്താനുണ്ടെന്നും ഉദ്യോഗസ്ഥർ പറയുന്നു. 1000 സിംകാർഡുകൾ വരെ നിക്ഷേപിക്കാൻ ശേഷിയുള്ള ചൈനീസ് നിർമിത സിം ബോക്സുകളാണ് ഇവ.

ഗൾഫ് രാജ്യങ്ങളിൽനിന്ന് ഉൾപ്പെടെ ഇന്റർനെറ്റ് കോളുകൾ വളരെ കുറഞ്ഞ നിരക്കിൽ ചെയ്യാമെന്നിരിക്കെ ഇത്തരത്തിലുള്ള എക്സ്ചേഞ്ചുകൾ ഇപ്പോഴും വ്യാപകമായി നടത്തുന്നത് ഏതു രീതിയിൽ ലാഭകരമാകുമെന്ന ചോദ്യമാണ് ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. ഇതിലൂടെ വരുന്ന കോളുകളുടെ ഉള്ളടക്കം എന്താണെന്നു തിരിച്ചറിയാൻ ഒരു മാർഗവും ഇല്ലാത്തതും പ്രശ്നമാണ്. തീവ്രവാദം പോലെയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് എക്സ്ചേഞ്ചുകൾ ഉപയോഗിച്ചിട്ടുള്ളതായി കണ്ടെത്താനായിട്ടില്ല. പിടിയിലായ പ്രതികൾ സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടാണ് എക്സ്ചേഞ്ച് നടത്തിവന്നത് എന്നാണ് നിലവിലുള്ള അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

കൊരട്ടിയിൽ പിടിയിലായ സംഘത്തിന്റെ വിദേശ ബന്ധം ഉൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവർ ഒന്നിലേറെ തവണ വിദേശ യാത്ര നടത്തിയതിന്റെ വിവരങ്ങളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. പിടിയിലാവാനുള്ള മുഖ്യ പ്രതി സലിമിനൊപ്പമായിരുന്നു ഇവരുടെ യാത്രകൾ. പിടിയിലുള്ള പ്രതികളിൽ ഒരാൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന സംശയവും ഉയർന്നിട്ടുണ്ട്. ബംഗളുരുവിലും മറ്റു ചില പ്രധാന നഗരങ്ങളിലും സമാന എക്സ്ചേഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സംഘവുമായി പ്രതികൾക്കു ബന്ധമുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 

സംസ്ഥാനത്തെ ഏതൊക്കെ നമ്പരിലേക്കാണ് വിളികൾ പോകുന്നത് എന്നു തിരിച്ചറിഞ്ഞാൽ മാത്രമേ ഈ എക്സ്ചേഞ്ചുകളുടെ പ്രവർത്തന ലക്ഷ്യം വ്യക്തമാകൂ. വിദേശത്തുനിന്നുള്ള വിളികൾ ഓട്ടമാറ്റിക്കായി കൺവർട്ട് ചെയ്യപ്പെടുന്നതിനാൽ ഏതു നമ്പരിൽനിന്നാണ് വിളി വരുന്നതെന്നോ ഏതു നമ്പരിലേക്കാണു വിളി പോകുന്നത് എന്നോ അറിയാൻ പ്രതികൾക്കു വഴിയില്ലെന്നാണ് ഇവർ പറയുന്നത്. സംവിധാനം തടസമില്ലാതെ പ്രവർത്തിപ്പിക്കുക എന്നതു മാത്രമായിരുന്നു ദൗത്യമെന്നാണു പിടിയിലായവർ പറയുന്നത്. അതുകൊണ്ടു തന്നെ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നു വ്യക്തമായിട്ടുള്ള എക്സ്ചേഞ്ചുകളുടെ പ്രവർത്തനം തുടരാൻ അനുവദിച്ചു വിവരങ്ങൾ കണ്ടെത്താനാകുമോ എന്നാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.

English Summary: Central agencies said more parallel telephone exchanges are operating in Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com