കൊച്ചി ∙ മെട്രോയിൽ ജനകീയ യാത്ര നടത്തിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കൾക്കെതിരായ കേസുകൾ കോടതി തള്ളി. എംഎല്‍എമാരുടെയും എംപിമാരുടെയും കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. നേതാക്കൾക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ നിലനിൽക്കുന്നതല്ല എന്നു ചൂണ്ടിക്കാണിച്ചാണു വിചാരണക്കോടതിയുടെ വിധി. മെട്രോ ഉദ്ഘാടന ചടങ്ങും അതിലുള്ള ആദ്യ യാത്രയും രാഷ്ട്രീയവൽക്കരിച്ചതിൽ പ്രതിഷേധിച്ചായിരുന്നു യുഡിഎഫ് നേതാക്കളുടെ ജനകീയ യാത്ര.
2017ൽ മെട്രോ ട്രെയിനിൽ കോൺഗ്രസ് നേതാക്കൾ ആലുവ മുതൽ പാലാരിവട്ടം വരെ ജനകീയ യാത്ര നടത്തിയതിനെ തുടർന്ന് കെഎംആർഎൽ നൽകിയ പരാതിയിലായിരുന്നു കേസ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ ഗതാഗത മന്ത്രി ആര്യാടൻ മുഹമ്മദ്, അൻവർ സാദത്ത് എംഎൽഎ, ഹൈബി ഈഡൻ എംപി എന്നിവരടക്കം 30 പേരായിരുന്നു കേസിലെ പ്രതികൾ. പ്രവർത്തകർ കൂട്ടമായെത്തി മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തതോടെ സുരക്ഷാ സംവിധാനങ്ങൾ താറുമാറായി എന്നാണ് ആരോപണം.
മെട്രോ ചട്ടം അനുസരിച്ച് ട്രെയിനിലും പരിസരത്തും പ്രകടനം നടത്തുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നത് 1000 രൂപ പിഴയും 6 മാസം വരെ തടവും ലഭിക്കുന്ന കുറ്റമായാണു പരിഗണിക്കുന്നത്. ടിക്കറ്റ് സ്കാൻ ചെയ്ത് പ്രവേശനം നടത്തേണ്ടിടത്ത് ആൾക്കൂട്ടം എത്തിയതോടെ ഓട്ടമാറ്റിക് ഗേറ്റുകൾ തുറന്നിടേണ്ടി വന്നിരുന്നു. ജനകീയ യാത്ര സാധാരണ യാത്രക്കാരുടെ മെട്രോ പ്രവേശനത്തിനു തടസ്സം സൃഷ്ടിച്ചെന്നും പരാതിയിൽ ആരോപിച്ചിരുന്നു.
English Summary: Court dismissed the petition against Janakeeya Yatra by UDF leaders in Kochi Metro