ADVERTISEMENT

മൂവാറ്റുപുഴ∙ വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന നാടോടി സംഘം മൂവാറ്റുപുഴയിലും എത്തി. മൂവാറ്റുപുഴ കടാതിയിൽ മോഷണം തടയാൻ ശ്രമിച്ച എൽഎൽബി വിദ്യാർഥിനിയെ ആക്രമിച്ച ഇവർക്കായി പൊലീസ് നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മൂവാറ്റുപുഴ കടാതി നടുക്കുടിയിൽ എൻ.എൻ. ബിജുവിന്റെ മകൾ കൃഷ്ണയെ ആണ് നാടോടി സംഘത്തിലെ സ്ത്രീ ആക്രമിച്ചത്. കൃഷ്ണയ്ക്കു കഴുത്തിലും കാലിലും പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ടു മൂന്നരയോടെയാണ് നാടോടി സംഘത്തിലെ സ്ത്രീ വീടിനകത്തു കയറിയത്. കടാതിയിൽ സ്കൂട്ടർ ഷോറൂം നടത്തുന്ന ബിജുവിന്റെ വീട്ടിലാണു മോഷണം നടന്നത്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുകയായിരുന്ന കൃഷ്ണ മാത്രമാണു വീട്ടിൽ ഉണ്ടായിരുന്നത്. ക്ലാസിനിടെ അമ്മയുടെ മുറിയിൽനിന്നുള്ള ശബ്ദം കേട്ട് ഇവിടേക്ക് എത്തിയപ്പോഴാണ് അലമാര പരിശോധിക്കുന്ന നാടോടി സ്ത്രീയെ കണ്ടത്. സ്വർണാഭരണം സൂക്ഷിച്ചിരുന്ന ആഭരണപ്പെട്ടിയും പഴ്സും ഈ സമയം സ്ത്രീയുടെ കയ്യിലുണ്ടായിരുന്നു.

ഇവർ ബ്ലൂടൂത്ത് ഹെഡ് ഫോണിലൂടെ മറ്റാരോ ആയി ആശയ വിനിമയം നടത്തിയിരുന്നതായും കൃഷ്ണ പറയുന്നു. ഇവരിൽ നിന്ന് ആഭരണവും പഴ്സും തിരിച്ചു വാങ്ങാൻ ശ്രമിച്ചെങ്കിലും ആദ്യം ഇവർ വിട്ടുകൊടുക്കാൻ തയാറായില്ല. പിന്നീടു വീടിനകത്തു കിടന്ന വടി എടുത്ത് ഇവരെ ആക്രമിച്ചപ്പോൾ ഇവർ കൃഷ്ണയുടെ കാലിൽ പ്രത്യേക രീതിയിൽ പിടിത്തമിട്ടു.

ഇതോടെ അൽപ നേരത്തേക്കു കൃഷ്ണയ്ക്ക് നടക്കാൻ കഴിയാതെ ആയി. എങ്കിലും സ്ത്രീയിൽ നിന്ന് ആഭരണപ്പെട്ടി കൃഷ്ണ പിടിച്ചുവാങ്ങിയിരുന്നു. പിന്നീട് അൽപ നേരം കഴിഞ്ഞാണ് കൃഷ്ണയ്ക്ക് എഴുന്നേൽക്കാൽ കഴിഞ്ഞത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊലീസ് നഗരത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും നാടോടി സംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.

വീട്ടുകാരെ ആക്രമിച്ചു മോഷണം നടത്തുന്ന സംഘമാണിത് എന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന സൂചന. ഇവർ അത്യാധുനിക രീതിയിലുള്ള ആശയവിനിമയ സംവിധാനങ്ങളും ഉപയോഗിക്കുന്നതായാണു വിവരം. പൊലീസ് വീട്ടിൽ എത്തി വിശദമായ പരിശോധന നടത്തി. ഇന്ന് ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്ത് എത്തും.

∙ പ്രത്യാക്രമണം മർമം അറിഞ്ഞ്

ആഭരണ പെട്ടിയും പഴ്സും തിരിച്ചു പിടിക്കാൻ സർവ ശക്തിയും എടുത്ത് പയറ്റിയിട്ടും നാടോടി സ്ത്രീ അൽപം പോലും ഭയന്നില്ലെന്ന് കൃഷ്ണ പറഞ്ഞു. ഇവരുമായി മല്ലിടുന്നതിനിടെ കൃഷ്ണയുടെ കഴുത്തിൽ പരുക്കേറ്റു. ഇതിനു ശേഷമാണ് വീട്ടിൽ കിടന്നിരുന്ന വടിയെടുത്ത് ഇവരെ തല്ലിയത്. 

എന്നാൽ ഒരു ശബ്ദം പോലും ഇവരിൽ നിന്നുണ്ടായില്ല. മുഖത്തു ഭാവമാറ്റവും ഉണ്ടായില്ല. വലിയ ശബ്ദത്തിൽ നിലവിളിച്ചപ്പോഴാണ് കൃഷ്ണയുടെ കാലിൽ പ്രത്യേക രീതിയിൽ പിടിച്ചത്. അതോടെ കൃഷ്ണയ്ക്ക് കാൽ ചലിപ്പിക്കാൻ കഴിയാതെ വന്നു. ഇതിനിടയിൽ ഇവർ സാവധാനം വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങി പോകുകയും ചെയ്തു. ഗേറ്റിനു പുറത്ത് മറ്റൊരു സ്ത്രീയെയും ഇതിനിടെ കണ്ടിരുന്നുവെന്ന് കൃഷ്ണ പറയുന്നു. ആഭരണങ്ങൾ കിട്ടിയെങ്കിലും പഴ്സിലെ പണം നഷ്ടപ്പെട്ടു.

മർമ വിദ്യ അറിയുന്നവരാകണം നാടോടി സംഘത്തിൽ ഉണ്ടായിരുന്നതെന്നാണു സംശയം. ഇവർ വീട്ടിൽ കയറിയപ്പോൾ വീടിനു മുന്നിലുണ്ടായിരുന്ന നായ കുരയ്ക്കാതിരുന്നത് എന്തുകൊണ്ടാണെന്നും സംശയം ഉയർന്നിട്ടുണ്ട്. വീടിനു പിറകിലെ അടച്ചിട്ടിരുന്ന വാതിൽ തുറന്ന നിലയിലായിരുന്നു. കുറുവ സംഘത്തെ ചൊല്ലിയുള്ള ഭീതി ഉയർന്നിരിക്കുന്നതിനിടെയാണു നാടോടി സംഘത്തിന്റെ മോഷണം. ഇവരെ ഉടനെ കണ്ടെത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary: Organised theft at Muvattupuzha, residents in panic

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com