‘ഹരിത’യ്ക്ക് സ്വാഭാവിക നീതി ലഭിച്ചില്ല; രണ്ടു നീതിയെന്നു തോന്നി: ഫാത്തിമ തെഹ്‌ലിയ
Mail This Article
കോഴിക്കോട്∙ ‘ഹരിത’യ്ക്കെതിരായ നടപടിയില്‍ സ്വഭാവിക നീതി ലഭിച്ചില്ലെന്ന് എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തെഹ്‌ലിയ. ലൈംഗികാധിക്ഷേപം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കും മുന്‍പ് വിശീകരണം തേടി. ഹരിതയ്ക്കെതിരെ നടപടിയെടുക്കും മുന്‍പ് ഇത് പാലിച്ചില്ല. രണ്ടു നീതിയെന്നു വരെ തോന്നി. എങ്കിലും പ്രതീക്ഷ കൈവിടുന്നില്ല. ഹരിത പാർട്ടിക്ക് വിരുദ്ധമായി എന്ന് കാണുമ്പോൾ സങ്കടവും പ്രതിഷേധവും ഉണ്ട്.
ഒട്ടനവധി മേഖലകളിൽ പെൺകുട്ടികൾക്ക് വേണ്ടി ഹരിത പ്രവർത്തിച്ചു. സ്ത്രീകളുടെ പ്രശ്നത്തിൽ ഹരിത ഒപ്പംനിന്നു. ലീഗില്‍ സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്ന പ്രചാരണം ശരിയല്ല. ലീഗിന് ഹരിത ബാധ്യതയെന്നുവരെ പ്രചാരണമുണ്ടായി. വനിത കമ്മിഷനെ സമീപിച്ച 10 പെൺകുട്ടികളും പാർട്ടിയിലെ പ്രധാന പ്രവർത്തകരാണ്. ആദ്യം പരാതിപ്പെട്ടത് പാര്‍ട്ടിയിൽ തന്നെയാണ്. പാര്‍ട്ടിയെ വിശ്വസിച്ച് പരസ്യപ്രതികരണം നടത്തിയില്ലെന്നും ഫാത്തിമ പറഞ്ഞു.
പരാതി വനിത കമ്മിഷനിൽ എത്തുന്നത് പാർട്ടി വേദിയിൽ പരാതിപ്പെട്ട ശേഷമാണ്. മാനസികമായി ഏറെ പ്രയാസപ്പെട്ടിരുന്നു. പിടിച്ച കൊടി തെറ്റിയിട്ടില്ലെന്ന് വിശ്വാസം ഉണ്ട്. ഏറെ വ്യക്തിഹത്യ നേരിട്ടു. നീചമായ വ്യക്തിഹത്യ അവസാനിപ്പിക്കണം. ഗതികെട്ടിട്ടാണ് ഇങ്ങനെ വരേണ്ടിവന്നത്. നിരവധി തവണ നേതാക്കളെ നേരിൽ കണ്ട് പരാതിപ്പെട്ടിരുന്നു. ലീഗിൽ ആദ്യമായാണ് ഇത്തരത്തിലുള്ള കേസ് വരുന്നതെന്നും ഫാത്തിമ തെഹ്‌ലിയ മാധ്യമങ്ങളോട് പറഞ്ഞു.
English Summary: Fathima Thahiliya press meet