ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ വി.കെ.മധുവിനെതിരെ വിതുര ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ പലതും വസ്തുതയ്ക്കു നിരക്കാത്തതാണെന്നു സിപിഎം അന്വേഷണ കമ്മിഷൻ. അരുവിക്കര മണ്ഡലത്തിലെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതായി കാട്ടി വിതുര ഏരിയ സെക്രട്ടറി ഷൗക്കത്തലി, മധുവിനെതിരെ പാർട്ടിക്കു പരാതി നൽകിയതിനെത്തുടർന്നാണ് അന്വേഷണ കമ്മിഷനെ വച്ചത്.

ജില്ലാ കമ്മിറ്റി ചർച്ച ചെയ്യുന്നതിനു മുൻപ്, മണ്ഡലം കമ്മിറ്റി യോഗത്തിൽ വി.കെ.മധുവിന് വീഴ്ച പറ്റിയെന്നു റിപ്പോർട്ടു ചെയ്ത തിരഞ്ഞടുപ്പു ചുമതലയുണ്ടായിരുന്ന ജില്ലാ കമ്മിറ്റി അംഗം കെ.എസ്.സുനിൽകുമാറിന്റെ നടപടി തെറ്റാണെന്ന വിമർശനവും റിപ്പോർട്ടിലുണ്ട്. നാളെ ചേരുന്ന സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ വിഷയം ചർച്ച ചെയ്യും.

വി.കെ.മധു ഒരാഴ്ചക്കാലം പ്രചാരണങ്ങളിൽനിന്നു വിട്ടുനിന്നതിൽ ന്യായീകരണമില്ലെന്നും ഇതു പ്രവർത്തകരിൽ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും കമ്മിഷൻ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടി ശുപാർശ ചെയ്തിരുന്നു. പ്രചാരണത്തിൽനിന്ന് ആദ്യഘട്ടത്തിൽ വിട്ടുനിന്നത് വീഴ്ചയാണ്. മുതിർന്ന നേതാവിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയായിരുന്നു ഇത്.

മാധ്യമങ്ങളുടെ പ്രചാരണങ്ങൾക്ക് ഈ നടപടി ഊർജം പകർന്നു. പ്രവർത്തകർക്കും തുടക്കത്തിൽ നിരാശയുണ്ടായി. താഴേത്തട്ടിലുള്ള പ്രവർത്തനങ്ങളെ ആദ്യഘട്ടത്തിൽ ഇതു ബാധിച്ചു. എന്നാൽ, സ്ഥാനാർഥിയെ പരാജയപ്പെടുത്താൻ ശ്രമിച്ചതിനു എന്തെങ്കിലും തെളിവുകളുള്ളതായി കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.

വിതുര ഏരിയ സെക്രട്ടറിയുടെ പരാതിയിൽ പലതും ആരോപണങ്ങൾ മാത്രമാണെന്നു റിപ്പോർട്ടിൽ പരാമര്‍ശമുണ്ട്. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചപ്പോൾ പാർട്ടിക്കെതിരെ മധു നീക്കം നടത്തിയതായി കണ്ടെത്താനായില്ലെന്നും കമ്മിഷൻ കണ്ടെത്തി. അരുവിക്കരയിലെ സിപിഎം സ്ഥാനാർഥി ജി.സ്റ്റീഫനെ കാലുവാരാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് കമ്മിഷനെ നിയോഗിച്ചത്.

ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ സി.ജയൻബാബു, സി.അജയകുമാർ, കെ.സി.വിക്രമൻ എന്നിവരായിരുന്നു അംഗങ്ങൾ. അരുവിക്കരയിലെ സ്ഥാനാർഥിയായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്  ആദ്യം നിർദേശിച്ചത് വി.കെ.മധുവിനെയായിരുന്നു. പിന്നീട് സംസ്ഥാന നേതൃത്വം ഇടപെട്ടാണ് ജി.സ്റ്റീഫനെ തീരുമാനിച്ചത്. 5046 വോട്ടിനാണ് സ്റ്റീഫൻ കെ.എസ്.ശബരീനാഥനെ തോൽപിച്ചത്.

English Summary: CPM inquiry against VK Madhu for non-cooperation in election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com