ചാരക്കേസ്: സിബിഐ ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുക്കണമെന്ന ഹർജി തള്ളി
Mail This Article
തിരുവനന്തപുരം ∙ ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണം എന്ന് ആവശ്യപ്പെട്ട ഹർജി തള്ളി. ക്രിമിനൽ ചട്ട പ്രകാരം ഹർജി നിലനിൽക്കില്ല എന്ന സിബിഐ വാദം പരിഗണിച്ചാണ് നടപടി. ഐഎസ്ആർഒ ഗൂഢാലോചന കേസിലെ ഒന്നാം പ്രതി എസ്.വിജയനാണ് സ്വകാര്യ ഹർജി നൽകിയത്. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയുടേതാണ് ഉത്തരവ്.
ഐഎസ്ആർഒ ചാരക്കേസ് അട്ടിമറിക്കാനും കേസിൽനിന്നു രക്ഷപ്പെടാനും സിബിഐയിലെ അന്വേഷണ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി കൈമാറി എന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സിബിഐ മുൻ ഡിവൈഎസ്പി ഹരി വത്സന്റെ സഹോദരിക്ക് നമ്പി നാരായണൻ ഭൂമി കൈമാറിയത് ഉൾപ്പടെയുള്ള രേഖകൾ കോടതിയിൽ വിജയൻ ഹാജരാക്കിയിരുന്നു.
കേസ് നിയമപരമായി നിലനിൽക്കില്ല എന്നായിരുന്നു സിബിഐ വാദിച്ചത്. ഇതിനായി സുപ്രീം കോടതിയുടെ ഉത്തരവുകൾ ഹാജരാക്കി. സിബിഐ മുൻ ഉദ്യോഗസ്ഥരായ ഡിഐജി രാജേന്ദ്രനാഥ് കൗൾ, ഡിവൈഎസ്പി ഹരി വത്സൻ, തിരുവനന്തപുരം സിബിഐ യൂണിറ്റ് എസ്പി എന്നിവരാണ് കേസിലെ എതിർകക്ഷികൾ.
English Summary: ISRO Spy Case: Petition seeking case against CBI officials was rejected