പിങ്ക് പൊലീസിന്റെ അതിക്രമം; ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷണ ചുമതല
Mail This Article
തിരുവനന്തപുരം∙ ആറ്റിങ്ങലിൽ മോഷണക്കുറ്റം ആരോപിച്ച് അച്ഛനെയും മകളെയും പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസിന്റെ നടപടിയില്‍ വീണ്ടും അന്വേഷണം. ദക്ഷിണ മേഖല ഐജി ഹര്‍ഷിത അട്ടല്ലൂരിക്ക് അന്വേഷണച്ചുമതല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആറ്റിങ്ങല്‍ ജംഗ്ഷനില്‍ വെച്ച് ജയചന്ദ്രനേയും മൂന്നാംക്ലാസുകാരി മകളേയും പൊലീസുകാരിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ പരസ്യ വിചാരണ നടത്തിയത്. പിന്നീട് പൊലീസ് വാഹനത്തില്‍ നിന്നുതന്നെ ഫോണ്‍ കണ്ടെടുത്തു.
സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് ജയചന്ദ്രനും മകളും ഇന്ന് പോലീസ് ആസ്ഥാനത്ത് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന് പരാതി നൽകി. ഇതിനെത്തുടർന്നാണ് സംഭവം അന്വേഷിക്കുന്നതിന് ദക്ഷിണമേഖലാ ഐജിയെ ചുമതലപ്പെടുത്താൻ സംസ്ഥാന പൊലീസ് മേധാവി തീരുമാനിച്ചത്.
ആദ്യഘട്ടത്തിൽ പൊലീസുകാരിയെ നല്ല നടപ്പിന് സ്ഥലം മാറ്റുക മാത്രമാണ് ചെയ്തത്. ഇതിനെതിരെ വ്യാപക എതിർപ്പ് ഉയർന്നിരുന്നു. ഇന്ന് പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ തങ്ങൾക്ക് നീതികിട്ടിയില്ലെന്ന് ജയചന്ദ്രനും മകളും ഡിജിപിയെ നേരിട്ട് അറിയിച്ചു. ഇതിനെ തുടർന്നാണ് കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടത്. എത്രയും വേഗം റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും കൂടുതൽ നടപടികൾ.
English Summary: Investigation announced against Aatingal pink police