ADVERTISEMENT

കൊൽക്കത്ത∙ ഭവാനിപൂർ ഉൾപ്പെടെ ബംഗാളിലെ മൂന്നു നിയമസഭാ മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പു നടത്താനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ തീരുമാനത്തിൽ തൃണമൂൽ കോൺഗ്രസ് ക്യാംപിൽ ആഘോഷം. ബിജെപിയെ തകർത്ത് ബംഗാൾ പിടിച്ചടക്കിയ മമതാ ബാനർജിക്ക് മുഖ്യമന്ത്രി പദവിയിൽ തുടരണമെങ്കിൽ നവംബർ അഞ്ചിനകം നിയമസഭയിൽ എത്തണമായിരുന്നു. കഴിഞ്ഞ രണ്ടു മാസമായി ഉപതിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പു കമ്മിഷനിൽ സമ്മർദം ചെലുത്തുകയായിരുന്നു തൃണമൂൽ കോൺഗ്രസ്.

മമതയുടെ സ്വന്തം തട്ടകമാണ് ഭവാനിപൂർ. കൃഷിമന്ത്രി സോവൻദേവ് ചാറ്റർജി മമതയ്ക്കു വേണ്ടി ഭവാനിപൂർ സീറ്റ് ഒഴിഞ്ഞുകൊടുത്തിട്ടുണ്ട്. 2011, 2016 വർഷങ്ങളിൽ ഇവിടെ നിന്നു ജയിച്ച മമത വാശിക്കാണ് ഇത്തവണ നന്ദിഗ്രാമിൽ മൽസരിക്കാൻ പോയത്. വിശ്വസ്തനായ സുവേന്ദു അധികാരി ബിജെപിയിലേക്ക് മാറി നന്ദിഗ്രാമിൽ മൽസരിച്ചപ്പോൾ മമത നന്ദിഗ്രാമിലേക്ക് മാറി. 1956 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സുവേന്ദു അധികാരി അവിടെ ജയിച്ചത്. മമതയോട് നന്ദിഗ്രാമിനൊപ്പം മറ്റൊരു സീറ്റിൽ മൽസരിക്കാൻ അനുയായികൾ നിർബന്ധിച്ചിരുന്നെങ്കിലും അവർ തയാറായിരുന്നില്ല. നന്ദിഗ്രാമിൽ ജയിച്ച സുവേന്ദു പ്രതിപക്ഷ നേതാവായി, ബിജെപിയുടെ മുഖമായി മാറി. സുവേന്ദു അധികാരിയുടെ വിജയം അട്ടിമറി നടത്തിയതാണെന്ന് ആരോപിച്ചുള്ള മമതയുടെ കേസ് കോടതിയുടെ പരിഗണനയിലാണ്.

സോവൻദേവ് ചാറ്റർജി 28,000 വോട്ടിനാണ് ഇത്തവണ ബിജെപിയുടെ രുദ്രാനിൽ ഘോഷിനെ ഭവാനിപൂരിൽ തോൽപ്പിച്ചത്. സ്വന്തം മണ്ഡലത്തിൽ മമതയ്ക്കെതിരെ ബിജെപി ആരെ നിർത്തുമെന്നാണ് എല്ലാവരും നോക്കുന്നത്. തിരഞ്ഞെടുപ്പിൽ വൻ പ്രതീക്ഷകളുമായി എത്തിയ ബിജെപിയെ തകർത്ത മമതാ ബാനർജിക്ക് ഭവാനിപൂരിൽ റെക്കോർഡ് ഭൂരിപക്ഷം കിട്ടുമെന്ന് തൃണമൂൽ കോൺഗ്രസുകാർ പറയുന്നു. പരാജയത്തോടെ ക്ഷീണിതരായ ബിജെപിയിൽനിന്ന് എംഎൽഎമാർ വരിവരിയായി തൃണമൂലിൽ ചേരുന്നത് മമതയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. ബിജെപിക്ക് എതിരെ നിരന്തരം ആക്രമണം അഴിച്ചുവിടുകയും ബിജെപി ഇതര ബദൽ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകുകയും ചെയ്യുന്ന മമതയ്ക്ക് ഭവാനിപൂരിലെ മൽസരം അഭിമാനത്തിന്റേതു കൂടിയാണ്.

ബംഗാളിൽ ഏഴു സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പു നടക്കേണ്ടതെങ്കിലും മൂന്നു സീറ്റിൽ മാത്രമാണു തിരഞ്ഞെടുപ്പു നടത്താൻ തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിച്ചിട്ടുള്ളത്. ഭവാനിപൂർ, സംസർഗഞ്ച്, ജാംഗിപുർ എന്നിവയാണ് ഇത്.  തിരഞ്ഞെടുപ്പിനു മുൻപായി സ്ഥാനാർഥികൾ മരിച്ചതിനെത്തുടർന്നാണു സംസർഗഞ്ച്, ജാംഗിപുർ സീറ്റുകളിൽ തിരഞ്ഞെടുപ്പു മാറ്റിവച്ചത്. കോവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പു തൽക്കാലം നടത്തേണ്ടെന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. തിരഞ്ഞെടുപ്പിനു ശേഷം വിജയികൾ മരിച്ചതിനെത്തുടർന്നുണ്ടായ രണ്ടു ഒഴിവുകളിലും നിയമസഭയിൽ മൽസരിച്ചു വിജയിച്ച രണ്ടു ബിജെപി എംപിമാർ രാജിവച്ച ഒഴിവിലും തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടില്ല.

ബംഗാളിലെ മിന്നുന്ന ജയത്തെത്തുടർന്ന് കരുത്തുറ്റ ദേശീയ നേതാവ് എന്ന ഇമേജ് സൃഷ്ടിച്ചെടുത്തിരിക്കുകയാണ് മമതാ ബാനർജി. തൃണമൂലിന്റെ സ്വാധീനം ബംഗാളിനപ്പുറത്തേക്ക് വളർത്താനുള്ള കഠിനശ്രമത്തിലാണ് അവർ. ഒന്നര വർഷത്തിനു ശേഷം നടക്കേണ്ട ത്രിപുര തിരഞ്ഞെടുപ്പിനായി ഒരുക്കങ്ങൾ തൃണമൂൽ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ടീം ത്രിപുരയിൽ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. തൃണമൂലിലെ രണ്ടാമനായ അഭിഷേക് ബാനർജി ഉൾപ്പെടെയുള്ളവർ നിരന്തരം അഗർത്തലയിലെത്തുന്നുണ്ട്. ബിജെപി ഇതര ബദൽ കെട്ടിപ്പടുക്കുന്നതിനായി വിവിധ പാർട്ടി നേതാക്കളുമായി മമത ചർച്ച നടത്തുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഡൽഹിയിലെത്തി മമത സന്ദർശിച്ചിരുന്നു.

English Summary: Election Commission Announces Bhabanipur Bypolls, Mamata Gears Up to Retain CM Post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com