ADVERTISEMENT

കാബൂൾ ∙ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്തു പുതിയ സർക്കാരിനെ പ്രഖ്യാപിച്ച താലിബാനോടു നേർക്കുനേർ നിന്നൊരു വനിതാ പോരാളി. അഫ്ഗാനിലെ പാക്കിസ്ഥാൻ ഇടപെടലിൽ പ്രതിഷേധിച്ച് കാബൂളിൽ വനിതകൾ ഉൾപ്പെടെ ആയിരങ്ങൾ കഴിഞ്ഞദിവസം തെരുവിലിറങ്ങിയിരുന്നു. ഇവരെ പിരിച്ചുവിടാൻ താലിബാൻ ഭടന്മാർ ആകാശത്തേക്കു വെടിയുതിർത്തു. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന അഫ്ഗാൻ വനിതയാണു ധീരതയുടെ പ്രതീകമായി സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്.

വാർത്താഏജൻസി റോയിട്ടേഴ്സ് പകർത്തിയ ചിത്രമാണു മണിക്കൂറുകൾക്കം നിരവധിപേർ റീട്വീറ്റ് ചെയ്തതും മറ്റു സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതും. സ്ത്രീകൾക്കും പെൺകുട്ടികൾക്കും കർശന നിയന്ത്രണങ്ങളാണു താലിബാൻ നടപ്പാക്കുന്നത്. പുതിയ സർക്കാർ ‘പുരോഗമനം ഉള്ളതായിരിക്കും’ എന്നു താലിബാൻ പറയുന്നുണ്ടെങ്കിലും ഇതുവരെ അതിന്റെ സൂചനകളൊന്നുമില്ല. ഈ പശ്ചാത്തലത്തിലാണ്, തോക്കു ചൂണ്ടിയ താലിബാൻ ഭടന്റെ മുഖത്തേക്കു തലയുയർത്തി നോക്കി സധൈര്യം നിൽക്കുന്ന സ്ത്രീ ഒറ്റയാൾ പട്ടാളമായത്. നെഞ്ചിലേക്കു തോക്കു ചൂണ്ടിയ താലിബാൻകാരന്റെ നേർക്കു കൂസലില്ലാതെ നോക്കുന്ന ഈ സ്ത്രീ അഫ്ഗാന്റെ സമരപ്രതീകമായി.

ടിയാനന്‍മെന്‍ ‘ടാങ്ക് മാൻ’ പോലെയുള്ള ചരിത്ര മുഹൂർത്തമാണിതെന്നാണ് സമൂഹമാധ്യമങ്ങളിൽ മിക്കവരും ഈ ചിത്രത്തെപ്പറ്റി അഭിപ്രായപ്പെടുന്നത്. 1989 ജൂൺ നാലിനു ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആയിരക്കണക്കിനു യുവാക്കളുടെയും വിദ്യാർഥികളുടെയും നേരെ ചൈനീസ് സൈന്യം വെടിയുതിർത്തു. എത്ര പേരാണ് ആ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടതെന്ന കണക്കു പോലുമില്ല. നൂറുകണക്കിനു വിദ്യാർഥികളെ കൊന്നുതള്ളിയതിനു തൊട്ടടുത്ത ദിവസം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടാങ്ക് പരേഡിനെ ഒറ്റയ്ക്കു നേരിടുന്ന 19 വയസ്സുള്ള യുവാവിന്റെ ചിത്രം ആ സമരത്തിന്റെ പ്രതീകമായിരുന്നു.

ടിയനൻമെൻ സ്ക്വയറിൽ പട്ടാള ടാങ്കുകൾക്കു മുന്നിൽ വഴിമുടക്കി നിൽക്കുന്ന വിദ്യാർഥി (ഫയൽ ചിത്രം)
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ടാങ്ക് പരേഡിനെ ഒറ്റയ്ക്കു നേരിടുന്ന 19 വയസ്സുള്ള യുവാവ്. ‘ടാങ്ക് മാൻ’ എന്ന പേരിൽ പ്രശസ്തമായ ചിത്രം (ഫയൽ)

ലോകം അയാളെ ‘ടാങ്ക് മാൻ’ എന്നാണ് വിളിച്ചത്. അതിനു സമാനമായ ചരിത്രമുഹൂർത്തമാണ് അഫ്ഗാനിലെ ഈ സ്ത്രീയുടെ ചിത്രമെന്നാണു നിരീക്ഷണം. പഞ്ച്ശീർ താഴ്‌വരയിൽ പാക്കിസ്ഥാൻ താലിബാനെ സഹായിക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു കാബൂളിലെ പ്രകടനം. ‘പാക്കിസ്ഥാൻ തുലയട്ടെ,’ ‘പാക്കിസ്ഥാൻ അഫ്ഗാൻ വിട്ടുപോവുക’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ജനക്കൂട്ടം ഉയർത്തി. പഞ്ച്ശീർ താഴ്‌വര കീഴടക്കിയെന്നു പ്രഖ്യാപിച്ച താലിബാൻ ഉടൻ അവിടെ സർക്കാർ രൂപീകരിക്കുമെന്നും പറഞ്ഞു. അഫ്ഗാന്റെ പുതിയ ഭരണകൂടത്തെ മുല്ലാ മുഹമ്മദ് ഹസൻ അഖുന്ദ് നയിക്കുമെന്നാണു പ്രഖ്യാപനം.

English Summary: Afghanistan's Tiananmen Square Moment - When A Woman Faced Taliban Gun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com