യോഗിയുടെ അബ്ബ ജാനെതിരെ ‘പിതാ ജാൻ’; തിരിച്ചടിച്ച് തേജസ്വി യാദവ്
Mail This Article
പട്ന ∙ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദമായ ‘അബ്ബ ജാൻ’ പരാമർശത്തിനെതിരെ ‘പിതാ ജാൻ’ പ്രയോഗവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്. യുപിയിൽ മുൻ സർക്കാരുകളുടെ കാലത്ത് ‘അബ്ബ ജാൻ’ വിളിക്കുന്നവർക്കു മാത്രമാണു റേഷൻ ലഭിച്ചിരുന്നതെന്നായിരുന്നു ആദിത്യനാഥിന്റെ വിവാദ പരാമർശം. ഉറുദുവിൽ അച്ഛൻ എന്നർഥമുള്ള ‘അബ്ബ ജാൻ’ പ്രയോഗം മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടായിരുന്നു.
ബിജെപിയും യോഗിയും ‘പിതാ ജാൻ’ വിളിക്കുന്നവർക്ക് വേണ്ടി എന്തൊക്കെ ചെയ്തെന്നു തേജസ്വി യാദവ് ചോദിച്ചു. ‘‘പിതാ ജാൻ’ വിളിക്കുന്ന എത്ര പേർക്കു ജോലിയും വിദ്യാഭ്യാസവും നൽകി? എന്തു കൊണ്ടാണു നിങ്ങൾ വിലക്കയറ്റം തടയാത്തത്? തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ജാതി മത രാഷ്ട്രീയം കളിക്കുകയല്ലേ?– തേജസ്വി ചോദ്യങ്ങളുന്നയിച്ചു.
വിലക്കയറ്റവും തൊഴിലില്ലായ്മയും വിദ്യാഭ്യാസവുമൊന്നും ബിജെപിക്കു വിഷയമല്ലെന്നു തേജസ്വി കുറ്റപ്പെടുത്തി. രാജ്യത്തെ സമ്പത്തെല്ലാം ബിജെപി സർക്കാർ വിറ്റഴിക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം തകർത്തു കഴിഞ്ഞു. യുപിയിൽ കുറ്റകൃത്യ നിരക്കു കൂടിയെന്നും തേജസ്വി ആരോപിച്ചു.
യുപി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപിക്കാൻ കെൽപുള്ള ഒരു പാർട്ടിക്കാകും ആർജെഡിയുടെ പിന്തുണയെന്നു തേജസ്വി വ്യക്തമാക്കി. ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രമാണ് ആർജെഡി സ്വീകരിച്ചത്. യുപി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വർഷങ്ങളായി ആർജെഡി മൽസരിക്കാറില്ല. യുപിയിൽ മൽസരിക്കാനുള്ള സംഘടനാ ബലം ആർജെഡിക്കില്ലെന്നും തേജസ്വി പറഞ്ഞു.
English Summary: Tejaswi Yadav hits back Yogi Adityanath with Pita Jaan comment