ADVERTISEMENT

ന്യൂഡൽഹി∙ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് നിന്നു ശക്തി തെളിയിക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷ പാർട്ടികൾ. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ശക്തമായ പ്രവർത്തനങ്ങളാണു നടത്തുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കോൺഗ്രസിനെ കടന്നാക്രമിച്ചു രംഗത്തുവരുന്നതും യുപിയിലെ ഇപ്പോഴത്തെ കാഴ്ചയാണ്. ഇപ്പോഴിതാ കോൺഗ്രസിലെ സീറ്റുമോഹികളെ ഒതുക്കാൻ പുതുതന്ത്രവുമായി എത്തുകയാണ് പ്രിയങ്കയും സംഘവും. പാർട്ടി സ്ഥാനാർഥിയായി മൽസരിക്കാൻ താൽപര്യപ്പെടുന്നവർ 11,000 രൂപ പാർട്ടി അക്കൗണ്ടിൽ കെട്ടിവയ്ക്കാനാണു നേതൃത്വത്തിന്റെ നിർദേശമെന്നാണു റിപ്പോർട്ടുകൾ.

സ്ഥാനാർഥിയാകാനുള്ള അപേക്ഷയ്ക്കൊപ്പമാണു പണം കെട്ടിവയ്ക്കേണ്ടത്. ഈ മാസം 25നു മുൻപ് അപേക്ഷകൾ സമർപ്പിക്കണമെന്നാണ് അറിയിപ്പ്. ഇതിലൂടെ സ്ഥാനാർഥിത്വം ഗൗരവമായി എടുക്കാത്തവരെ പുറത്താക്കാമെന്നു നേതൃത്വം കണക്ക് കൂട്ടുന്നു. സംസ്ഥാന അധ്യക്ഷൻ അജയ് കുമാർ ലല്ലുവാണ് ഇക്കാര്യം വ്യക്തമാക്കി കുറിപ്പിറക്കിയത്. 

ജില്ലാ കമ്മിറ്റികള്‍ക്കും പ്രാദേശിക കമ്മിറ്റികൾക്കും മികവുള്ളവരുടെ പേരുകൾ നിർദേശിക്കാം.  സ്ഥാനാർഥിയുടെ മികവും കോൺഗ്രസിലെ പ്രവർത്തനങ്ങളും ജനപ്രീതിയും അടിസ്ഥാനമാക്കിയാകും ഇത്തവണ സീറ്റ് നൽകുക. മറ്റു തരത്തിലുള്ള സീറ്റ് വീതം വയ്പ്പ് ഇത്തവണ ഉണ്ടാകില്ലെന്ന് ഉറപ്പാക്കുകയാണ് പ്രിയങ്ക. പണം കെട്ടിവച്ചിട്ടും മികവില്ലായ്മ കാരണം സീറ്റ് ലഭിച്ചില്ലെങ്കിൽ അടച്ച പണം തിരികെ ലഭിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

സ്ത്രീ സുരക്ഷയ്ക്കും കർഷകരുടെ പ്രശ്നങ്ങൾക്കും പ്രഥമ പരിഗണന നൽകുന്ന പ്രകടന പത്രികയാകും കോൺഗ്രസിന്റേതെന്നു നേതാക്കൾ പറയുന്നു. കൂടാതെ ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കും പ്രാധാന്യം നൽകും. ഇതുമായി ബന്ധപ്പെട്ടു ജനങ്ങളുമായി ആശയവിനിമയം നടത്തി വരികയാണെന്നും അവരുടെ ശബ്ദമായിരിക്കും പത്രികയിൽ പ്രകടമാവുകയെന്നും നേതൃത്വം പറയുന്നു. അടുത്ത വർഷമാണ് ഉത്തർ പ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. 2017ൽ നടന്ന തരിഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 403 നിയമസഭാ മണ്ഡലങ്ങളിൽ 312ഉം ബിജെപി തൂത്തുവാരി. സമാജ്‌വാദി പാർട്ടി 47ഉം ബിഎസ്പി 19ഉം സീറ്റുകൾ നേടിയപ്പോൾ കോൺഗ്രസ് ഏഴു സീറ്റുകളിൽ ഒതുങ്ങി. 

English Summary: Congress comes up with new stratagy fo UP polls 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com