ടൂറിസ്റ്റുകളെ വരവേൽക്കാനൊരുങ്ങി രാജ്യം; ആദ്യ 5 ലക്ഷം പേർക്ക് സൗജന്യ വീസ
Mail This Article
ന്യൂഡൽഹി∙ കോവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങി രാജ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. ഒരാഴ്ച്ചയ്ക്കുള്ളിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാനം എന്നീ മേഖലകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി, ആദ്യത്തെ 5 ലക്ഷം വിനോദസഞ്ചാരികൾക്ക് സൗജന്യ വീസ അനുവദിക്കും.
2022 മാർച്ച് 31 വരെ സൗജന്യ വീസ നൽകാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. ഇതിനായി ഏകദേശം 100 കോടി രൂപയുടെ ചെലവ് വരും. എങ്കിലും ഇതിലൂടെ ഇന്ത്യ സന്ദർശിക്കുന്ന ഹ്രസ്വകാല വിനോദ സഞ്ചാരികളെ പ്രോത്സാഹിപ്പിക്കാനാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. വാക്സിനേഷൻ പൂർത്തിയാക്കിയവരെ മാത്രമായിരിക്കും തുടക്കത്തിൽ രാജ്യത്തു പ്രവേശിപ്പിക്കുക. ഘട്ടംഘട്ടമായി തീരുമാനത്തിൽ മാറ്റമുണ്ടാകുമെന്നും ഇവർ പറയുന്നു.
കോവിഡ് രൂക്ഷമായതോടെയാണ് 2020 മാർച്ചിൽ രാജ്യം ടൂറിസ്റ്റുകൾക്ക് അനുമതി നിഷേധിച്ചത്. യൂറോപ്പും മറ്റു ചില രാജ്യങ്ങളും ടൂറിസത്തിനായി തുറന്നിട്ടുണ്ട്.
English Summary: Foreign tourists may be allowed to visit India soon