മുഖ്യമന്ത്രിയുടേത് അനങ്ങാപ്പാറ നയമെന്ന് സതീശന്‍; ഭ്രാന്താലയമാക്കരുതെന്ന് കാനം
Mail This Article
തിരുവനന്തപുരം∙ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പരാമർശത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ കള്ളക്കളി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഞങ്ങൾക്ക് തുടക്കം മുതൽ ഒരേ നിലപാടാണ്. വർഗീയ പരാമർശം ആര് നടത്തിയാലും തെറ്റാണെന്ന് പറയും. മുഖ്യമന്ത്രി പ്രസ്താവന നടത്തുകയല്ല, പ്രവർത്തിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടേത് അനങ്ങാപ്പാറ നയമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രി വാസവന്‍ ക്ലോസ് ചെയ്തുവെന്ന് പറഞ്ഞ ചാപ്റ്റര്‍ മുഖ്യമന്ത്രി എന്തിന് തുറന്നു. ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ചര്‍ച്ച നടത്തി വിവാദം അവസാനിപ്പിക്കണം. സംഘപരിവാർ രണ്ട് സമുദായങ്ങൾ തമ്മിലുള്ള തർക്കം വലുതാക്കാൻ ശ്രമിച്ചു. എന്നിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
വിവാദ പരാമർശത്തില്‍ തിരുത്തേണ്ടതു പാലാ ബിഷപ്പാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. കേരളത്തെ ഭ്രാന്താലയമാക്കരുത്. സർവകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ല. സർക്കാരിന് ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. സ്പർധ വളർത്താതിരിക്കാൻ ശ്രദ്ധിക്കേണ്ടത് എല്ലാവരും ചേർന്നാണെന്നും അദ്ദേഹം പറഞ്ഞു.
English Summary: VD Satheesan against CM Pinarayi Vijayan