ADVERTISEMENT

ന്യൂഡൽഹി∙ പെഗസസ് ഫോൺ ചോർത്തൽ വിഷയം അന്വേഷിക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാൻ സുപ്രീം കോടതി. ഇതു സംബന്ധിച്ച ഇടക്കാല ഉത്തരവ് അടുത്തയാഴ്ച ഉണ്ടായേക്കും. മറ്റൊരു കേസിൽ വാദം കേൾക്കുന്നതിനിടെ ചീഫ് ജസ്റ്റിസ് എൻ.വി.രമണ തന്നെയാണ് സമിതി രൂപീകരിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. പെഗസസിൽ ഹർജിക്കാരനായ അഭിഭാഷകനോടാണ് ചീഫ് ജസ്റ്റിസ് ഇക്കാര്യം പറഞ്ഞത്.

‘ഈ ആഴ്ച തന്നെ പെഗസസ് വിഷയത്തിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ വിദഗ്ധ സമിതിയിൽ അംഗമാക്കാൻ ഞങ്ങൾ ഉദ്ദേശിച്ച ചിലർ വ്യക്തിപരമായ കാരണങ്ങളാൽ പിന്മാറി. അതിനാലാണ് കാലതാമസം.’– ചീഫ് ജസ്റ്റിസ് പറഞ്ഞു. പെഗസസ് ചാര സോഫ്റ്റ്‌വെയർ വിവാദത്തിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

പെഗസസ് ഉപയോഗിച്ച് നിയമവിരുദ്ധമായി വിവരങ്ങൾ ചോർത്തിയോയെന്ന ചോദ്യത്തിന് കേന്ദ്ര സർക്കാർ വ്യക്തമായ ഉത്തരം നൽകിയിരുന്നില്ല. അനധികൃതമായി പെഗസസ് ഉപയോഗിച്ചോ ഇല്ലയോ എന്നു മാത്രമാണ് അറിയേണ്ടതെന്നു സെപ്റ്റംബർ 13നു ഹർജികൾ പരിഗണിച്ചപ്പോൾ കോടതി ചൂണ്ടിക്കാട്ടി. ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി ഇക്കാര്യത്തിൽ സത്യവാങ്മൂലം നൽകാൻ കേന്ദ്ര സർക്കാർ വിസമ്മതിക്കുന്നതിൽ ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ച് കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

മാധ്യമപ്രവർത്തകരായ എൻ. റാം, ശശികുമാർ, പരഞ്ജോയ് ഗുഹ താക്കുർത്ത, രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് തുടങ്ങിയവരും എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും മറ്റുമാണ് ഹർജിക്കാർ. അന്വേഷണ സമിതിയെ വയ്ക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.

English Summary: Pegasus Row: Supreme Court Says Setting Up Probe Panel, Order Next Week

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com