‘തീരുമാനം മാതൃകാപരം, ആദരവ്’; നേവിസിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് വീണാ ജോര്‍ജ്
Mail This Article
കോട്ടയം ∙ ഏഴു പേര്‍ക്കു പുതുജീവിതം സമ്മാനിച്ച വടവത്തൂര്‍ സ്വദേശി നേവിസിന്റെ (25) വീട്ടിലെത്തി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കുടുംബത്തെ ആശ്വസിപ്പിച്ചു. നേവിസിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്കു ദാനം ചെയ്ത മാതാപിതാക്കളുടെയും മറ്റു കുടുംബാംഗങ്ങളുടെയും തീരുമാനം മാതൃകാപരമാണ്. ആ തീരുമാനത്തോട് പ്രത്യേകമായ നന്ദിയും ആദരവും അറിയിക്കുന്നെന്നും മന്ത്രി പറഞ്ഞു.
അനശ്വരമായ ഓര്‍മകള്‍ അവശേഷിപ്പിച്ചാണു നേവിസ് കടന്നുപോയത്. നേവിസിന്റെ ഓര്‍മകള്‍ക്കു മുൻപില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു– നേവിസിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു മന്ത്രി പറഞ്ഞു. അച്ഛന്‍ സാജന്‍ മാത്യു, അമ്മ ഷെറിന്‍, സഹോദരന്‍ എല്‍വിസ്, സഹോദരി വിസ്മയ എന്നിവരെ മന്ത്രി ആദരവറിയിച്ചു. മന്ത്രി വി.എന്‍.വാസവനും ഒപ്പമുണ്ടായിരുന്നു.
ഫ്രാന്‍സില്‍ അക്കൗണ്ടിങ് മാസ്റ്ററിനു പഠിക്കുകയായിരുന്നു കളത്തിപ്പടി ചിറത്തിലത്ത് ഏദൻസ് (പീടികയിൽ) നേവിസ് സാജൻ മാത്യു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലം പ്രശ്‌നമുണ്ടായിരുന്നു. കോവിഡ് കാരണമാണു നാട്ടിലെത്തിയത്. 29നു ഫ്രാൻസിലേക്ക് തിരിച്ചുപോകാനിരിക്കെയായിരുന്നു മസ്തിഷ്‌ക മരണം സംഭവിച്ചതും അവയവങ്ങള്‍ ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചതും.
കഴിഞ്ഞ ശനിയാഴ്ചയാണു നേവിസിന്റെ അവയവങ്ങള്‍ കുടുംബം ദാനം നല്‍കിയത്. ഏഴു പേര്‍ക്കാണു പുതുജീവിതം ലഭിച്ചത്. ഹൃദയം, കരള്‍, കൈകള്‍, വൃക്കകള്‍, കണ്ണുകള്‍ എന്നിവയാണു ദാനം ചെയ്തത്..
English Summary: Minister Veena George pay tribute to Navis, whose organs donated and saved the life of seven