തിരഞ്ഞെടുപ്പ് വീഴ്ച: എൻ.സി.മോഹനനും സി.കെ.മണിശങ്കറിനും സസ്പെൻഷൻ
Mail This Article
കൊച്ചി∙ എറണാകുളം ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ച ബോധ്യപ്പെട്ടതിനെ തുടർന്നു സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എൻ.സി.മോഹനൻ, സി.കെ.മണിശങ്കർ എന്നിവർക്കു സസ്പെൻഷൻ. ഒരു വർഷത്തേക്കാണ് ഇരുവരെയും ചുമതലകളിൽനിന്നു മാറ്റി നിർത്തിയത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും പങ്കെടുത്ത ജില്ലാ കമ്മിറ്റിയുടേതാണു തീരുമാനം.
കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബിനെ പാർട്ടിയിൽനിന്നു പുറത്താക്കാനും തീരുമാനിച്ചു. പെരുമ്പാവൂർ, പിറവം മണ്ഡലങ്ങളിലെ ചുമതലകളിലുണ്ടായിരുന്ന നേതാക്കൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലുണ്ടായ വീഴ്ച മുൻനിർത്തി എറണാകുളം ജില്ലയിലെ നേതാക്കൾക്കെതിരെ എടുത്ത നടപടി കടുപ്പിക്കണമെന്നു സിപിഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.
നേരത്തേ ജില്ലാ നേതാക്കൾക്കെതിരെ എടുത്ത നടപടിയിൽ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടർന്നാണു ജില്ലാ നേതൃത്വത്തിന്റെ തീരുമാനം പുനഃപരിശോധിക്കാൻ തീരുമാനിച്ചത്. സമ്മേളനങ്ങൾ അടുത്ത സാഹചര്യത്തിലാണ് അടിയന്തര നടപടികളിലേക്കു പാർട്ടി നീങ്ങിയത്.
തൃക്കാക്കര മണ്ഡലത്തിലെ തോൽവിയുടെ അടിസ്ഥാനത്തിൽ സി.കെ.മണിശങ്കറെ ജില്ലാകമ്മിറ്റിയിലേക്കു തരം താഴ്ത്തിയിരുന്നു. കെ.ഡി.വിൻസന്റിനെ സ്ഥാനങ്ങളിൽനിന്നു നീക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറയിലെ തോൽവിക്കു കാരണക്കാരായവർക്കെതിരെ നടപടി വേണമെന്നും സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന സമിതി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ജെ.ജേക്കബ്, സി.എം.ദിനേശ്മണി. പി.എം.ഇസ്മയിൽ എന്നിവർ അംഗങ്ങളായ കമ്മിഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
English Summary: CPM action against NC Mohanan and CK Manishankar over Poll campaign lapses