ADVERTISEMENT

നന്ദിഗ്രാമിലെന്നപ്പോലെ ഭവാനിപുരിലും മമതയെ അട്ടിമറിക്കാമെന്ന ബിജെപി തന്ത്രങ്ങൾക്ക് വിരാമം. ഇന്ത്യയിലെ ഏക വനിതാ മുഖ്യമന്ത്രിയെന്ന സ്ഥാനം ഒന്നുകൂടി ഉറപ്പിച്ച്, 58,832 വോട്ടിന്റെ റെക്കോർ‍ഡ് ഭൂരിപക്ഷത്തിൽ ബിജെപിയുടെ പ്രിയങ്ക ട്രിബ്രവാളിനെ തൃണമൂൽ സ്ഥാനാർഥിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനർജി കീഴ്പ്പെടുത്തി. 

നന്ദിഗ്രാമിൽ നടന്ന ബിജെപി ഗൂഢാലോചനയ്ക്ക് ഉചിതമായ മറുപടിയെന്നാണ് ഭവാനിപുരിലെ വിജയത്തെ മമത വിശേഷിച്ചത്. ഏപ്രിൽ-മാർച്ച് മാസങ്ങളിലെ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനർജിക്ക് മുഖ്യമന്ത്രി സ്ഥാനം നിലനിർത്താൻ ഉപതിരഞ്ഞെടുപ്പു വിജയം അനിവാര്യമായിരുന്നു.

∙ ഭവാനിപുരിന്റെ സ്വന്തം മമത

ബംഗാളിൽ ‘മിനി ഭാരത്’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭവാനിപുരിൽ ജനസംഖ്യയുടെ 40 ശതമാനവും ഗുജറാത്തികളും പഞ്ചാബികളും മാർവാടികളും ബിഹാറികളുമാണ്. മമതയുടെ സ്വന്തം തട്ടകവുമാണ് ഭവാനിപുർ. 2011, 2016 വർഷങ്ങളിൽ ഇവിടെ നിന്നു ജയിച്ച മമത രാഷ്ട്രീയ വാശിക്കാണ് ഇത്തവണ നന്ദിഗ്രാമിൽ മത്സരിച്ചത്. വിശ്വസ്തനായ സുവേന്ദു അധികാരി ബിജെപിയിലേക്ക് മാറി നന്ദിഗ്രാമിൽ മത്സരിച്ചപ്പോൾ മമതയും നന്ദിഗ്രാമിൽ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.

മറ്റൊരു മണ്ഡലത്തിൽ മത്സരിക്കാൻ അനുയായികൾ നിർബന്ധിച്ചെങ്കിലും മമത വഴങ്ങിയില്ല. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പരുക്കേറ്റ് ആശുപത്രിയിലായെങ്കിലും പിന്നീട് വീല്‍ചെയറില്‍ പ്രചാരണത്തിനെത്തി. പ്ലാസ്റ്ററിട്ട കാലും മമത തിരഞ്ഞെടുപ്പിൽ പ്രചാരണായുധമാക്കി. പക്ഷേ പരാജയമായിരുന്നു ഫലം. 1,956 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ സുവേന്ദു ജയിച്ചു, പ്രതിപക്ഷനേതാവായി, സംസ്ഥാനത്ത് ബിജെപിയുടെ മുഖമായി.

priyanka-tibrewal
പ്രിയങ്ക ട്രിബ്രവാള്‍ (ഫയൽ ചിത്രം)

എന്നാൽ സംസ്ഥാനത്തു തൃണമൂൽ കോൺഗ്രസ് ഭൂരിപക്ഷം നേടിയതിനെ തുടർന്ന് മുഖ്യമന്ത്രിയായി മമത അധികാരമേറ്റു. പക്ഷേ ആ സ്ഥാനത്തു തുടരണമെങ്കില്‍ നവംബര്‍ അഞ്ചിനകം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടണം. അതിനാല്‍ ഉപതിരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പു കമ്മിഷനു മേല്‍ ബംഗാള്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി. കൃഷിമന്ത്രി സോവന്‍ദേവ് ചാറ്റര്‍ജിയാണ് മമതയ്ക്കുവേണ്ടി ഭവാനിപുര്‍ സീറ്റ് ഒഴിഞ്ഞുകൊടുത്തത്. മമതയ്ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നു കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.

∙ വാശിയേറിയ പോരാട്ടം, തകർന്നടിഞ്ഞ് ബിജെപിയും സിപിഎമ്മും

മമതയ്ക്കെതിരായ കരുത്തുറ്റ എതിരാളിയെന്ന് വിശേഷിപ്പിച്ചാണ് അഭിഭാഷകയായ പ്രിയങ്ക ട്രിബ്രവാളിനെ ബിജെപി സ്ഥാനാർഥിയാക്കിയത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ മമതയ്ക്കെതിരെ വിജയം നേടുമെന്ന അവകാശവാദവുമായി പ്രിയങ്കയും രംഗത്തെത്തിയിരുന്നു. സുവേന്ദുവിനെ പോലെ അട്ടിമറിയുണ്ടായാൽ, മമതയുടെ മുഖ്യമന്ത്രി കസേര തെറിപ്പിക്കാമെന്നു ബിജെപിയും കണക്കുകൂട്ടി.

എന്നാൽ കണക്കുകൂട്ടലുകൾ തെറ്റിച്ച് പ്രിയങ്ക നേടിയത് 26,320 വോട്ട് മാത്രം. എങ്കിലും ഈ കളിയിലെ താരം താനാണെന്ന് പ്രിയങ്ക പറയുന്നു. ‘‘മമതാ ബാനർജിയുടെ ശക്തികേന്ദ്രത്തിൽ മത്സരിക്കുകയും 25,000 ത്തിലധികം വോട്ട് നേടുകയും ചെയ്തു. കഠിനാധ്വാനം തുടരും.’’– പ്രിയങ്ക വ്യക്തമാക്കി.

34 വർഷം ബംഗാള്‍ ഭരിച്ച സിപിഎം ബംഗാളിന്റെ രാഷ്ട്രീയ ഭൂപടത്തിൽനിന്നു അപ്രത്യക്ഷമാകുന്നതിന്റെ ചിത്രം കൂടിയാണ് ഭവാനിപൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം. നോട്ടയ്ക്ക് കഷ്ടിച്ച് തൊട്ടുമുകളിൽ മാത്രമെത്തിയ ഇടതു സ്ഥാനാര്‍ഥിയായ സിപിഎം നേതാവ് ശ്രിജിബ് ബിശ്വാസിന് നേടാനായത് വെറും 4,201 വോട്ട്.

വൻ സുരക്ഷാ സന്നാഹത്തോടെയാണ് ഒക്ടോബർ 30ന് ഭവാനിപുരിൽ വോട്ടെടുപ്പു നടത്തിയത്. വോട്ടെടുപ്പു പൂർത്തിയാകുന്നതുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 20 കമ്പനി കേന്ദ്രസേനയെ വിന്യസിച്ചു. അക്രമങ്ങള്‍ക്കും ബൂത്തുപിടിച്ചെന്ന പരാതികള്‍ക്കുമിടയില്‍ മന്ദഗതിയിലാണ് വോട്ടെടുപ്പു പുരോഗമിച്ചത്. കള്ള വോട്ട് ചെയ്തവരെ പിടികൂടിയതിനു പിന്നാലെ ബിജെപി നേതാവ് കല്യാൺ ചൗബെയുടെ കാർ തകർത്തതായും പരാതിയുണ്ടായി. ബിജെപിയുടെ 23 പരാതി അടക്കം തിരഞ്ഞെടുപ്പ് കമ്മിഷന് 40 പരാതി ലഭിച്ചു. 54 ശതമാനം പോളിങ് രേഖപ്പെടുത്തി. അന്നേദിവസം വോട്ടെടുപ്പ് നടന്ന സംസർഗഞ്ചിലും ജംഗിപുരിലും രേഖപ്പെടുത്തിയത് യഥാക്രമം 76, 72 ശതമാനം പോളിങ്.

INDIA-POLITICS-VOTE-WEST BENGAL
മമതാ ബാനർജിയുടെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിക്കുന്ന അനുയായികൾ (Photo: DIBYANGSHU SARKAR / AFP)

∙ ‘ബംഗാളിന്റെ ദീദി’

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ശക്തമായ എതിരാളിയെന്നു വിശേഷിപ്പിക്കപ്പെടുന്ന ‘ബംഗാളിന്റെ ദീദിക്ക്’ അഭിമാന പോരാട്ടമായിരുന്നു ഭവാനിപുരിലെ ഉപതിരഞ്ഞെടുപ്പ്. ശക്തമായ ബിജെപി ആക്രമണവും കോണ്‍ഗ്രസ്-സിപിഎം സഖ്യവും അങ്ങിങ്ങ് മുളച്ചുപൊന്തിയ ഭരണവിരുദ്ധ വികാരവും മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേറ്റിയെങ്കിലും മുൻ വിശ്വസ്തനോട് അടിയറവു പറയേണ്ടി വന്നു.

നന്ദിഗ്രാമിനെ ‘അനിയത്തി’യെന്നു വിശേഷിപ്പിച്ചു മത്സരിച്ച മമത, ദയനീയമായി പരാജയപ്പെട്ടപ്പോൾ തെറ്റായ തീരുമാനമായിരുന്നെന്ന് അന്ന് മാധ്യമങ്ങളടക്കം പഴിച്ചു. ആ തെറ്റു തിരുത്തുകയാണ് ഇപ്പോഴത്തെ വിജയത്തിലൂടെ.

ബംഗാളിലെ വിജയത്തിനുശേഷം ദേശീയ നേതാവെന്ന നിലയിലേക്ക് മമത ഉയർന്നിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ സ്വാധീനം ബംഗാളിനപ്പുറത്തേക്ക് വളർത്താനുള്ള കഠിന പ്രയത്‌നത്തിലാണ് മമതയും പാർട്ടിയും. അടുത്ത വർഷം നിയമസഭാ തിര‍ഞ്ഞെടുപ്പിനൊരുങ്ങുന്ന ഗോവയിലും ത്രിപുരയിലും ഇതിനോടകം തൃണമൂൽ കോണ്‍ഗ്രസ് സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ബിജെപി ഇതര ബദൽ കെട്ടിപ്പടുക്കുന്നതിനായി മറ്റു പ്രതിപക്ഷ പാർട്ടികളുമായി ചർച്ച പുരോഗമിക്കുന്നു.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മമതയെ പ്രധാനമന്ത്രി സ്ഥാനാർഥിയാക്കണമെന്ന അഭിപ്രായവും പല കോണുകളിൽ ഉയരുന്നുണ്ട്. താമര തണ്ടൊടിക്കാൻ തക്കംപാർത്തിരിക്കുന്ന മമതയ്ക്ക് അതിനുള്ള ഉജ്ജ്വല ചുവടുവയ്പ്പുകൂടിയാണ് ഭവാനിപുരിലെ വിജയം.

English Summary: Bhabanipur gave befitting reply to the conspiracy hatched in Nandigram: Mamata Banerjee after bypoll win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com