‘തയ്‍വാനുമായുള്ള കൂടിച്ചേരൽ ഉറപ്പ്; ഭിന്നത എതിർക്കുന്നതാണ് പാരമ്പര്യം’
Mail This Article
ബെയ്ജിങ് ∙ തയ്‍വാനുമായുള്ള കൂടിച്ചേരൽ സമാധാനപൂർവം സാധ്യമാകുമെന്നും ഭിന്നതകളെ എതിർക്കുന്നതാണു ചൈനീസ് ജനതയുടെ പാരമ്പര്യമെന്നും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്. ചൈനയിലെ രാജഭരണത്തിനെതിരായ വിപ്ലവത്തിന്റെ 110–ാം വാർഷിക ആഘോഷങ്ങളുടെ വേദിയിലാണു തയ്‍വാനു ഷി മുന്നറിയിപ്പു നൽകിയത്. തയ്‍വാൻ തങ്ങളുടെ ഭാഗത്തെ പ്രവിശ്യയാണെന്നാണു ചൈനയുടെ അവകാശവാദം.
തയ്‍വാന്റെ ഭാവി അവിടത്തെ ജനം തീരുമാനിക്കുമെന്നു തയ്‍വാൻ പ്രസിഡന്റ് പ്രതികരിച്ചു. സമാധാനമെന്നു ചൈനീസ് പ്രസിഡന്റ് പറഞ്ഞെങ്കിലും തയ്‍വാനെതിരെ സേനയെ ഉപയോഗിക്കില്ലെന്ന കാര്യത്തിൽ ചൈന ഉറപ്പൊന്നും നൽകിയിട്ടില്ല. കഴിഞ്ഞ ആഴ്ചകളില്‍ 150 ഓളം ചൈനീസ് യുദ്ധ വിമാനങ്ങളാണു തയ്‍വാന്റെ വ്യോമപ്രതിരോധ മേഖലയിലേക്കു കടന്നു കയറിയത്. മാതൃദേശത്തിന്റെ പുനരേകീകരണമെന്ന ചരിത്രദൗത്യം ഉറപ്പായും പൂർത്തിയാക്കുമെന്നു ഷി പറഞ്ഞു.
ഹോങ്കോങ്ങിലേതു പോലെ ‘ഒരു രാജ്യം, രണ്ടു സംവിധാനം’ എന്ന രീതി സമാധാനപൂര്‍വം തയ്‍വാനിലും നടന്നുകാണണം. തയ്‍വാനിൽനിന്നുള്ള ഭിന്നതയാണ് കൂടിച്ചേരലിന് പ്രധാന തടസ്സമായുള്ളത്. ഇതു ദേശീയ പുനരുജ്ജീവനത്തിന് അപകടമാണെന്നും ചൈനീസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എന്നാൽ ചൈനയുടെ താൽപര്യങ്ങളെ തയ്‍വാൻ ജനത തള്ളിയെന്നതു വ്യക്തമാണെന്നു തയ്‍വാൻ ഭരണകൂടം അറിയിച്ചു.
ചൈന ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും തയ്‍വാൻ ആവശ്യപ്പെട്ടു. 1940 കളിലെ ആഭ്യന്തര യുദ്ധത്തോടെയാണ് ചൈനയും തയ്‍വാനും രണ്ടാകുന്നത്. എന്നാൽ സേനയെ ഉപയോഗിച്ചായാലും തയ്‍വാൻ സ്വന്തമാക്കണമെന്നാണ് ചൈനയുടെ നിലപാട്. സ്വന്തം ഭരണഘടനയും തിരഞ്ഞെടുപ്പു വഴി ഭരിക്കുന്ന നേതാക്കളുമുള്ള പ്രദേശമാണു തയ്‍വാൻ. സേനയിൽ 3,00,000 സൈനികരുമുണ്ട്.
English Summary: China's Xi vows 'reunification' with Taiwan