ലഹരിക്കേസ്: നൈജീരിയൻ പൗരനും അറസ്റ്റിൽ; വിദേശബന്ധം കണ്ടെത്താൻ ശ്രമം
Mail This Article
മുംബൈ∙ ആഡംബര കപ്പലിലെ ലഹരിവിരുന്ന് കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയൻ പൗരനെ കൂടി അറസ്റ്റു ചെയ്തതതായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറിയിച്ചു. ഒകറോ ഔസാമ എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിലെ സബർബൻ ഗോറെഗാവിൽനിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയുടെ പക്കല്‍നിന്ന് കൊക്കെയ്നും പിടിച്ചെടുത്തതായി എന്‍സിബി അറിയിച്ചു.
ഇതോടെ, ബോളിവുഡ് സൂപ്പർതാരം ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. കേസിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശ പൗരനാണ് ഒകറോ ഔസാമ. നേരത്തേ ഒരു നൈജീരിയൻ പൗരനെ അറസ്റ്റ് ചെയ്തിരുന്നു. എല്ലാ പ്രതികളെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കേസിലെ വിദേശ ബന്ധങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻസിബിയെന്ന് അധികൃതർ അറിയിച്ചു.
പുറത്തുനിന്നുള്ള രണ്ടു പേരും റെയ്ഡിൽ പങ്കെടുത്തെന്ന എൻസിപി നേതാവും മഹാരാഷ്ട്ര മന്ത്രിയുമായ നവാബ് മാലിക്കിന്റെ ആരോപണം എൻസിബി നിഷേധിച്ചു. ഇവർ രണ്ടുപേരും (മനീഷ് ഭാനുശാലിയും കെ.പി.ഗോസവിയും) യഥാർഥത്തിൽ ഒൻപത് സ്വതന്ത്ര സാക്ഷികളിൽ ഉൾപ്പെട്ടവരാണ്. റെയ്ഡിനു മുൻപ് എൻസിബിക്ക് ഇവരെ പരിചയമില്ലെന്നും അധികൃതർ വ്യക്തമാക്കി.
എൻസിബി പ്രഫഷനലായി പ്രവർത്തിക്കുന്നുവെന്ന് എൻസിബിയുടെ മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്കഡെ പറഞ്ഞു. ‘ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയേയും മതത്തേയും കാണുന്നില്ല. ഞങ്ങൾ ഞങ്ങളുടെ ജോലി പ്രഫഷനലായി ചെയ്യുന്നു.’– അദ്ദേഹം വ്യക്തമാക്കി.
ഒക്ടോബർ രണ്ടിന് ആഡംബര കപ്പൽ കോർഡിലിയയിൽ നടത്തിയ റെയ്ഡിലാണ് ലഹരിവിരുന്ന് വിവരം പുറത്തുവന്നത്. രഹസ്യവിവരത്തെത്തുടർന്ന് എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരെപോലെ കയറുകയായിരുന്നു. ആര്യൻ ഉൾപ്പെടെ എട്ടുപേർ അന്ന് അറസ്റ്റിലായി. കൊക്കെയ്‌നും ഹാഷിഷും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു.
English Summary: Cruise drugs case: NCB arrests Nigerian national; 20 people held so far