ADVERTISEMENT

ന്യൂഡൽഹി∙ ഇറാൻ, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള കാർഗോകൾ നവംബർ 15 മുതൽ അദാനി തുറമുഖങ്ങളിൽ കൈകാര്യം ചെയ്യില്ലെന്നു കമ്പനി. തിങ്കളാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണു കമ്പനി ഇക്കാര്യം അറിയിച്ചത്. ഗുജറാത്ത് മുന്ദ്രയിലെ അദാനി തുറമുഖത്തു കഴിഞ്ഞ മാസം 21,000 കോടി രൂപയുടെ ലഹരിമരുന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) പിടികൂടിയതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പിന്റെ കടുത്ത തീരുമാനം.

‘ഇറാൻ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു വരുന്ന കാർഗോകൾ അദാനി പോർട്സിൽ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യില്ല. അദാനി പോർട്സ് നടത്തുന്ന എല്ലാ തുറമുഖങ്ങൾക്കും നവംബർ 15 മുതൽ ഇതു ബാധകമായിരിക്കും.’– കമ്പനി പ്രസ്താവനയിൽ പറഞ്ഞു. സെപ്റ്റംബർ 13നാണ് അദാനി ഗ്രൂപ്പിന്റെ മേൽനോട്ടത്തിലുള്ള ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് 3000 കിലോ ഹെറോയിൻ പിടികൂടിയത്.

അഫ്ഗാനിസ്ഥാനിൽനിന്നാണു ലഹരിമരുന്ന് എത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതിനു ശേഷമാകാം ലഹരിമരുന്നു ശേഖരം ഇന്ത്യയിലേക്കു കടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് നാല് അഫ്ഗാനിസ്ഥാൻകാരും ഒരു ഉസ്ബെക്കിസ്ഥാൻകാരനുമടക്കം എട്ടു പേർ കൂടി അറസ്റ്റിലായിരുന്നു.

ലഹിമരുന്നു വേട്ടയ്ക്കു പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. എന്നാൽ ഇതിനെതിരെ കമ്പനി രംഗത്തെത്തി. തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രമാണു തങ്ങളെന്നും ചരക്കുകൾ പരിശോധിക്കാൻ അനുമതിയില്ലെന്നും വ്യക്തമാക്കി. ലഹരിമരുന്നു പിടിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും അദാനി ഗ്രൂപ്പ് വിശദീകരണക്കുറിപ്പിൽ പറഞ്ഞു.

English Summary: After ₹ 20,000-Crore Gujarat Drug Haul, Adani Ports Takes Big New Step

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com