കൊച്ചി ∙ തിരഞ്ഞെടുപ്പു കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, ജനാധിപത്യ രാഷ്ട്രീയ പാർട്ടി സംസ്ഥാന ട്രഷറർ പ്രസീത അഴീക്കോട് എന്നിവർ കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ശബ്ദപരിശോധനയ്ക്കു ഹാജരായി. പ്രസീത രാവിലെ 10.30നും സുരേന്ദ്രൻ പന്ത്രണ്ടോടെയുമാണ് എത്തിയത്. വയനാട് ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ പരിഗണിച്ച ബത്തേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഇരുവരുടെയും ശബ്ദ സാംപിളുകൾ ശേഖരിച്ചു പരിശോധിക്കാൻ ഉത്തരവിട്ടത്.
കോഴക്കേസിൽ ആരോപണം ഉന്നയിച്ച പ്രസീതയും സുരേന്ദ്രനും തമ്മിലുള്ള ഫോൺ സംഭാഷണം നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം പുറത്തായിരുന്നു. ഈ ഫോൺ സംഭാഷണത്തിൽ ഇരുവരും പറയുന്ന അതേ വാചകങ്ങൾതന്നെ സ്റ്റുഡിയോയിൽവച്ചു വീണ്ടും പറയിപ്പിച്ചു റിക്കോർഡു ചെയ്യുകയായിരുന്നു. മൂന്നു മിനിറ്റുവീതം ദൈർഘ്യമുള്ള ഫയലുകളായാണു ശബ്ദം റിക്കോർഡ് ചെയ്തെടുത്തത്.
ഇവ രണ്ടു സിഡിയിലാക്കി ഒരെണ്ണം പൊലീസിനും മറ്റൊന്നു കോടതിക്കും കൈമാറി. വയനാട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ മേൽനോട്ടത്തിലായിരുന്നു നടപടികൾ. എല്ലാ അന്വേഷണത്തോടും സഹകരിക്കുമെന്നും തനിക്കെതിരെയും പാർട്ടിക്കെതിരെയുമുള്ള അന്വേഷണം നിലനിൽക്കില്ലെന്നും സുരേന്ദ്രൻ മാധ്യമങ്ങളോടു പറഞ്ഞു.
English Summary : Election Bribery Case: K Surendran and Praseetha appered for voice test in Chitranjali Studio