ADVERTISEMENT

മുംബൈ∙ നീക്കങ്ങൾ നിരീക്ഷിക്കാൻ ചാരന്മാർ പിന്നാലെയുണ്ടെന്ന് ആഡംബരക്കപ്പലിലെ ലഹരിവിരുന്നു കേസ് അന്വേഷിക്കുന്ന മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ. ക്രൂസ് കപ്പലിൽ റെയ്ഡ് നടത്തി, ബോളിവുഡ് നടൻ ഷാറുഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്ത എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയും മുതിർന്ന എൻസിബി ഉദ്യോഗസ്ഥൻ മുത്ത ജയ്നും ഇതു സംബന്ധിച്ച് മഹാരാഷ്ട്ര പൊലീസ് മേധാവിയെ കണ്ടു പരാതി നൽകി.

ചിലർ തന്റെ നീക്കങ്ങളെ നിരീക്ഷിക്കുന്നതായാണ് വാങ്കഡെയുടെ പരാതിയിൽ പറയുന്നത്. താൻ സ്ഥിരം പോകാറുള്ള അമ്മയെ അടക്കം ചെയ്ത സെമിത്തേരിയിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെടുന്ന രണ്ടു പേർ കൈപറ്റിയതായും ഇത് അതീവഗൗരവമുള്ള കാര്യമാണെന്നും വാങ്കഡെ പരാതിയിൽ പറയുന്നു.

അതേസമയം, ലഹരിമരുന്നു കേസിൽ ആര്യൻ ഖാന് തിങ്കളാഴ്ചയും ജാമ്യം ലഭിച്ചില്ല. ഇതു മൂന്നാം തവണയാണ് താരപുത്രന് ജാമ്യം ലഭിക്കാതെ പോകുന്നത്. ബുധനാഴ്ച നർ‌കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) പ്രതികരണം അറിഞ്ഞ ശേഷം ജാമ്യാപേക്ഷയിൽ കോടതി വാദം കേൾക്കും.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുംബൈ ജയിലിലാണ് ആര്യൻ. ആഡംബരകപ്പലിൽ ലഹരിപാർട്ടി നടക്കുന്നതിനിടെ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ ആര്യൻ, സുഹൃത്ത് അർബാസ് മെര്‍ച്ചന്റ് എന്നിവരടക്കം ഒൻപതു പേരെയാണ് അറസ്റ്റ് ചെയ്തത്. മറുപടി സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട എൻസിബി, ആര്യന്റെ കസ്റ്റഡി വെള്ളിയാഴ്ച വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബുധനാഴ്ച രാവിലെ നിലപാട് അറിയിക്കണമെന്ന് എൻസിബിയോട് കോടതി ആവശ്യപ്പെട്ടു.

English Summary: Aryan Khan Case: Anti-Drugs Officer Alleges He's Being Spied On, Say Sources

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com