ADVERTISEMENT

ന്യൂഡൽഹി ∙ അഫ്ഗാനിസ്ഥാൻ മൗലികവാദത്തിന്റെയും ഭീകരതവാദത്തിന്റെയും ഉറവിടമാകുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് രാജ്യാന്തര സമൂഹത്തോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഫ്ഗാനിൽ ഉചിതമായ മാറ്റം ഉണ്ടാവാൻ ലോകരാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും മോദി ആവശ്യപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ സ്ഥിതിഗതികൾ സംബന്ധിച്ച ജി 20 രാജ്യങ്ങളുടെ അസാധാരണ ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി. 

അഫ്ഗാൻ പൗരന്മാർക്ക് അടിയന്തരമായി മനുഷത്വപരമായ സഹായം നൽകേണ്ടതുണ്ടെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു ഭരണകൂടം രാജ്യത്ത് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിലെ സ്ഥിതി മെച്ചപ്പെടുത്താന്‍ ഐക്യരാഷ്ട്ര സംഘടനാ സുരക്ഷാ സമിതിയുടെ 2593-ാം പ്രമേയം അടിസ്ഥാനമാക്കിയ പ്രവർത്തനത്തിന് ജി 20 രാജ്യങ്ങൾ സഹകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യാന്തര അംഗീകാരം വേണം: താലിബാൻ

യുഎസ്– യൂറോപ്യൻ യൂണിയൻ പ്രതിനിധികള്‍ ഉൾപ്പെട്ട യോഗത്തിൽ ആദ്യമായി മുഖാമുഖം പങ്കെടുത്ത താലിബാൻ, രാജ്യാന്തര അംഗീകാരത്തിന് അനുമതി തേടി. അഫ്ഗാനിസ്ഥാൻ ജനതയുടെ സഹായത്തിനായി 1.2 ബില്യൺ യൂറോ യൂറോപ്യൻ യൂണിയൻ വാഗ്ദാനം ചെയ്തു.

യുഎസ് അഫ്ഗാനിസ്ഥാനിൽനിന്നു പിന്മാറിയതിനു ശേഷം അധികാരമേറ്റ താലിബാന്‍, രാജ്യാന്തര അംഗീകാരം, അഫ്ഗാൻ ജനതയെ പുനരധിവാസത്തിനുള്ള സഹായം എന്നിവയാണ് ലോകരാഷ്ട്രങ്ങളോടു പ്രധാനമായും ആവശ്യപ്പെടുന്നത്. അഫ്ഗാനിസ്ഥാൻ ജനതയുടെ പുനരധിവാസം സംബന്ധിച്ചുള്ള ജി-20 രാഷ്ട്ര നേതാക്കളുടെ ഓൺലൈൻ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു യുഎസ്, യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ താലിബാനുമായി മുഖാമുഖം ചർച്ച നടത്തിയത്. 

അഫ്ഗാനിസ്ഥാനെ സാമ്പത്തിക തകർച്ചയിൽനിന്നു കരകയറ്റാൻ ലോകം ഒന്നിക്കണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിപ്രായപ്പെട്ടിരുന്നു. അതേസമയം, അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്കും കുട്ടികൾക്കും നൽകിയ പ്രതിജ്ഞ താലിബാൻ ലംഘിച്ചെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനെ തകർച്ചയിൽനിന്നു കരകയറ്റാനുള്ള യൂറോപ്യൻ യൂണിയൻ പദ്ധതിയുടെ പ്രഖ്യാപനം യൂറോപ്യൻ കമ്മിഷൻ അധ്യക്ഷ യുർസുല വോൺ ലെയിൻ പ്രഖ്യാപിച്ചു. ‘താലിബാൻ ചെയ്ത പ്രവൃത്തികളുടെ പരിണിത ഫലം അഫ്ഗാനിസ്ഥാനിലെ ജനത അനുഭവിക്കേണ്ടതില്ലെന്നും’ അവർ അഭിപ്രായപ്പെട്ടു.

talibansummit

ദോഹയിൽ നടന്ന ചർച്ചകൾക്കു ഖത്തർ മധ്യസ്ഥത വഹിച്ചു. ‘താലിബാനുമായി സംഭാഷണങ്ങളിൽ ഏർപ്പെടുക എന്നതാണ് ഇപ്പോൾ ഏറ്റവും പ്രധാനം. അഫ്ഗാനിസ്ഥാൻ നിവാസികളുടെ ജീവിത സാഹചര്യം, വിദ്യാഭ്യാസം എന്നിവ മെച്ചപ്പെടുത്തുക, കച്ചവട ബന്ധങ്ങളും മറ്റും പുനഃസ്ഥാപിക്കുക എന്ന കാര്യങ്ങൾക്കാണു മുൻഗണന നൽകേണ്ടതെന്നു ഖത്തർ വിദേശകാര്യ മന്ത്രിയുടെ ദൂതൻ മുത്‌ലാഖ് അൽ ഖതാനി അഭിപ്രായപ്പെട്ടു. 

സ്ത്രീകൾക്കു കൂടുതൽ ബഹുമാനം നൽകാനും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും താലിബാനുമായുള്ള ചർച്ച സഹായകമാകുമെന്നും യൂറോപ്യൻ യൂണിയൻ വക്താവ് നാബില മാസ്‌റാലി അഭിപ്രായപ്പെട്ടു. അനൗദ്യോഗിക ആശയവിനിമയം മാത്രമാണു നടത്തിയതെന്നും ഇടക്കാല സർക്കാരിനെ അംഗീകരിച്ചതായി കരുതേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു. ‘എല്ലാ രാജ്യങ്ങളുമായി മികച്ച ബന്ധം നിലനിർത്താനാണ് താലിബാൻ ആഗ്രഹിക്കുന്നതെന്നു’ താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്താഖി മുൻപ് അഭിപ്രായപ്പെട്ടിരുന്നു. രാജ്യന്തര തലത്തിലെ സന്തുലിത ബന്ധങ്ങൾക്കു മാത്രമേ അഫ്ഗാനെ അസ്ഥിരതയിൽനിന്നു രക്ഷിക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. 

English Summary: Prevent Afghanistan From Becoming Source Of Terrorism: PM Modi At G20 Summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com