സില്‍വര്‍ ലൈന്‍: ഗ്രാമങ്ങളില്‍ ഭൂമിക്ക് നാലിരട്ടി നഷ്ടപരിഹാരം നല്‍കും: മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ സില്‍വര്‍ലൈന്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അര്‍ഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമങ്ങളില്‍ ഭൂമിവിലയുടെ നാലിരട്ടിയും നഗരങ്ങളില്‍ രണ്ടിരട്ടിയും നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേന്ദ്രാനുമതി ലഭിച്ച പദ്ധതിയുടെ സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. ജനങ്ങളുടെ ഭൂമി കവര്‍ന്നെടുക്കില്ല. ഭൂമി നഷ്ടപ്പെടുന്നവരുടെ പ്രയാസം പരിഹരിക്കും. പദ്ധതി അട്ടിമറിക്കരുതെന്നും ആശങ്ക പരത്തുന്ന പ്രചാരണങ്ങള്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
ജനങ്ങളുടെ ആശങ്കയാണ് പങ്കുവയ്ക്കുന്നതെന്ന് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയ എം.കെ.മുനീര്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ബദല്‍ കണ്ടെത്താന്‍ പ്രതിപക്ഷം തയാറാണെന്നും എം.കെ.മുനീര്‍ വ്യക്തമാക്കി.പദ്ധതി കടുത്ത സാമ്പത്തിക ബാധ്യതയും പരിസ്ഥിതിക്ക് ദോഷവും സൃഷ്ടിക്കുമെന്ന് എം.കെ.മുനീര്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടിസില്‍ പറയുന്നു. പരിസ്ഥിതി ആഘാത പഠനം നടത്താതെ ഭൂമി ഏറ്റെടുക്കുന്നത് ജനങ്ങളെ ഭവനരഹിതരാക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു.
പദ്ധതിയെ എതിർത്തവരെ സാമൂഹ്യവിരുദ്ധരാക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ഇത് മോദിയുടെ ശൈലിയാണ്. പ്രതിപക്ഷം പങ്കിടുന്നത് ജനങ്ങളുടെ ആശങ്കയെന്നും വി.ഡി സതീശൻ പറഞ്ഞു. 55% ദൂരത്തും വൻമതിൽ ആണെന്നും കേരളത്തെ രണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ബദൽമാർഗം കണ്ടത്താൻ പ്രതിപക്ഷം തയാറാണെന്ന് എം,കെ മുനീർ പറഞ്ഞു.
English Summary: CM Pinarayi vijayan on Silverline Project land acquisition Compensastion