‘ഹണിട്രാപ്പിൽ പെടരുത്’; പൊലീസുകാരോട് ഡിജിപി, 22 കാര്യങ്ങൾ പാലിക്കാനും നിർദേശം
Mail This Article
തിരുവനന്തപുരം ∙ പൊലീസ് ഉദ്യോഗസ്ഥർ ഹണിട്രാപ്പിൽ കുടുങ്ങാൻ പാടില്ലെന്നു ഡിജിപിയുടെ നിർദേശം. മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ഓൺലൈൻ യോഗത്തിന്റെ തീരുമാനങ്ങള്‍ ഉള്‍പ്പെടുത്തി ഇറക്കിയ സർക്കുലറിലാണ് ഇതുൾപ്പെടെ 22 നിർദേശങ്ങൾ ഡിജിപി നൽകിയത്.
പുരാവസ്തു വിൽപ്പനയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കലിന്റെ വീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്ദര്‍ശിച്ചത് വിവാദമായ സാഹചര്യത്തിലാണ് നിർദേശം. ഇന്റലിജൻസ് പരിശോധനയില്ലാതെ സർക്കാരിതര പരിപാടികളിൽ പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കരുത്. പരിശോധനയ്ക്കുശേഷം പങ്കെടുക്കുന്ന പരിപാടികളിൽ യൂണിഫോം ഒഴിവാക്കണം.
മണൽ, മണ്ണ്, റിയൽ എസ്റ്റേറ്റ്, ബ്ലേഡ് മാഫിയകളുമായുള്ള ബന്ധം ഉദ്യോഗസ്ഥർ പൂർണമായും ഒഴിവാക്കണം. പൊലീസ് സ്റ്റേഷനിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ പരാതി നൽകാനെത്തുന്നവരെ കൊണ്ട് വാങ്ങിപ്പിക്കാൻ പാടില്ല. അടിയന്തര ആവശ്യങ്ങൾക്ക് പൊലീസ് സ്റ്റേഷനുകൾക്കു നൽകുന്ന അഡ്വാൻസ് തുക ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് ഉയർന്ന ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
എസ്എച്ച്ഒ മുതലുള്ള ഉദ്യോഗസ്ഥർ പൊതുജനങ്ങളോട് മാന്യമായി പെരുമാറണം. ഇതു ലംഘിക്കുന്നവർക്കെതിരെ മേലുദ്യോഗസ്ഥൻ നടപടി സ്വീകരിക്കണം. സ്റ്റേഷനിൽ ലഭിക്കുന്ന ഒരു പരാതിയും അവഗണിക്കരുത്. നടപടി സ്വീകരിക്കാൻ കഴിയാത്തവയുടെ കാര്യത്തിൽ നിയമപരമായ പരിമിതി ചൂണ്ടിക്കാട്ടി പരാതിക്കാർക്കു മറുപടി നൽകണം.
സ്റ്റേഷനിലെത്തുന്നവരോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റവും ഭാഷയും പരിഷ്കൃത സമൂഹത്തിനു യോജിച്ചതാകണം. എസ്ഐയുടെ പ്രവർത്തനം തൊട്ടു മുകളിലുള്ള ഉദ്യോഗസ്ഥൻ പരിശോധിക്കണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള പരാതികൾ രേഖപ്പെടുത്താൻ പ്രത്യേക റജിസ്റ്റര്‍ തയാറാക്കണം. ഇത്തരം പരാതികളിൽ കൃത്യമായ നിയമനടപടി സ്വീകരിച്ചെന്ന് എസ്എച്ച്ഒ ഉറപ്പുവരുത്തണം. എസ്പിമാർ എല്ലാ മാസവും ഇക്കാര്യം വിശദമായി ചർച്ച ചെയ്യണം.
പ്രോസിക്യൂഷൻ വീഴ്ച കൂടാതെ നടക്കുന്നുണ്ടോ എന്നു പരിശോധിക്കണം. കുട്ടികൾക്കു നേരെയുള്ള അതിക്രമങ്ങളിൽ ഉടൻ നടപടി സ്വീകരിക്കണം. സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. സൈബർ നിയമ ലംഘനം നടത്തുന്ന മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടാകണമെന്നും സർക്കുലറിൽ നിർദേശിക്കുന്നു.
English Summary: Police Officers to be beware of honey trap, DGP issues order