ADVERTISEMENT

ന്യൂഡൽഹി∙ ലഖിംപുരിൽ കർഷകർക്കിടയിലേക്കു വാഹനം പാഞ്ഞുകയറിയ കേസിൽ മകൻ ആശിഷ് മിശ്ര കുറ്റാരോപം നേരിടുന്ന സാഹചര്യത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്രയെ മന്ത്രിസഭയിൽനിന്നു നീക്കം ചെയ്യണമെന്നു രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രതിനിധികൾ രാഷ്ട്രപതി റാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ സർക്കാരുമായി ആശയ വിനിമയം നടത്താമെന്നു രാഷ്ട്രപതി ഉറപ്പു നൽകിയതായി കോൺഗ്രസ് പറഞ്ഞു. കേസിൽ ആരോപണവിധേയനായ ആശിഷ് മിശ്ര പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്.  കേന്ദ്ര മന്ത്രിയെ നീക്കുക, കേസിൽ കുറ്റമറ്റ രീതിയിലുള്ള അന്വേഷണം ഉറപ്പാക്കുക എന്നതാണ് ലഖിംപുരിൽ ജീവൻ നഷ്ടമായ കർഷകരുടെ കുടുംബാംഗങ്ങളുടെയും ആവശ്യമെന്നും കോൺഗ്രസ് പറഞ്ഞു.

‘കുറ്റാരോപിതന്റെ അച്ഛൻ കേന്ദ്ര മന്ത്രിയായി തുടരുന്ന സാഹചര്യത്തിൽ നീതി ലഭിക്കില്ലെന്നാണു കർഷക കുടുംബങ്ങൾ വിശ്വസിക്കുന്നത്. യുപിയിലെ ജനങ്ങളുടെയും ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളുടെയും ആവശ്യം ഇതുതന്നെയാണ്. ഇക്കാര്യത്തിൽ സർക്കാരുമായി ആശയവിനിമയം നടത്തുമെന്നു രാഷ്ട്രപതി ഉറപ്പു നൽകി’– രാഷ്ട്രപതിയുമായുള്ള ചർച്ചയ്ക്കു ശേഷം കോൺഗ്രസ് നേതാവു പ്രിയങ്ക ഗാന്ധി പറഞ്ഞു. ലഖിംപുർ സംഭവത്തിൽ രണ്ടു സുപ്രീം കോടതി ജഡ്ജിമാർ അന്വേഷണം നടത്തണമെന്നും കൊലക്കുറ്റം ചെയ്തവരെ ശിക്ഷിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. 

അതേസമയം ലഖിംപുരിൽ 4 കർഷകരുടെ ജീവൻ നഷ്ടമായ സംഭവത്തെ കേന്ദ്ര മന്ത്രി നിർമലാ സീതാരാമൻ അപലപിച്ചു. യുഎസിലെ ഔദ്യോഗിക സന്ദർശനത്തിനിടെ, ഹാർവാർഡ് കെന്നഡി സ്കൂൾ വിദ്യാർഥികളുമായുള്ള ആശയവിനിമയത്തിനിടെയാണു നിർമലാ സീതാരാമന്റെ അഭിപ്രായ പ്രകടനം. 

ഇക്കാര്യത്തിൽ പ്രധാനമന്ത്രിയും മറ്റു മുതിർന്ന മന്ത്രിമാരും മൗനം തുടരുന്നത് എന്തെന്നായിരുന്നു വിദ്യാർഥികളുടെ ചോദ്യം. ‘ഇക്കാര്യം മാത്രം നിങ്ങൾ തിരഞ്ഞു പിടിച്ചു ചോദിച്ചല്ലോ. ലഖിംപുരിലെ സംഭവം അപലപനീയമാണെന്ന കാര്യത്തിൽ സംശയമില്ല. അതേസമയം ഇത്തരത്തിലുള്ള സംഭവങ്ങൾ രാജ്യത്തിന്റെ മറ്റു പല ഇടങ്ങളിലും നടക്കുന്നുണ്ട്. 

ഇതിലെല്ലാം എനിക്ക് ആശങ്കയുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സംഭവങ്ങൾ നടക്കാറുണ്ട്.  ഇക്കാര്യങ്ങളിലും ശ്രദ്ധ പതിപ്പിക്കണം.  പ്രധാനമന്ത്രിയോ ബിജെപിയോ കുറ്റവാളികളെ സംരക്ഷിക്കില്ല. ഇന്ത്യയുടെ കാര്യങ്ങളിലാണു ഞങ്ങളുടെ പ്രതിബദ്ധത. 

പാവപ്പെട്ടവർക്കു നീതി ലഭ്യമാക്കുക എന്നതാണു ‍ഞങ്ങളുടെ ലക്ഷ്യം. എന്നെ പരിഹസിക്കുന്നവരോട് ഇതേ പറയാനുള്ളു, ‘നമുക്കു വസ്തുതകളുടെ അടിസ്ഥാനത്തിൽ സംസാരിക്കാം’– നിർമലാ സീതാരാമൻ പറഞ്ഞു.  

English Summary: "Dismiss Minister, President Said He'll Talk To Government": Congress

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com