കോവിഡിൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര; പിഴ 35.47 കോടി, മാസ്കിടാത്തതിന് 1.62 കോടി
Mail This Article
തിരുവനന്തപുരം ∙ കോവിഡ് കാലത്ത് റിസർവേഷൻ ട്രെയിനുകൾ മാത്രം സർവീസ് നടത്തിയപ്പോഴും ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കുത്തനെ കൂടി. ഏപ്രിൽ മുതൽ ഒക്ടോബർ 12 വരെയുള്ള 6 മാസത്തിനിടെ ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ഉൾപ്പെടെ വിവിധ നിയമലംഘനങ്ങൾക്ക് ദക്ഷിണ റെയിൽവേ റജിസ്റ്റർ ചെയ്തത് 7.12 ലക്ഷം കേസുകൾ.
ഇവരിൽനിന്നു പിഴ ഇനത്തിൽ ലഭിച്ചത് 35.47 കോടി രൂപയാണെന്നു ദക്ഷിണ റെയിൽവേ അധികൃതർ വെളിപ്പെടുത്തി. ആറു മാസത്തിനിടെ മാസ്ക് ധരിക്കാതെ ട്രെയിനിൽ യാത്ര ചെയ്യുകയോ റെയിൽവേ സ്റ്റേഷനുകളിൽ എത്തുകയോ ചെയ്ത 32,624 പേരിൽ നിന്നായി 1.62 കോടി രൂപയും പിഴയായി ഈടാക്കി. മാസ്ക് ധരിക്കാതെ റെയിൽവേ സ്റ്റേഷനിലോ ട്രെയിനിലോ കണ്ടാൽ 500 രൂപയാണു പിഴ.
ടിക്കറ്റില്ലാ യാത്രയ്ക്കു പുറമെ, കൃത്യമായ ടിക്കറ്റ് എടുക്കാതിരിക്കുക, ബുക് ചെയ്യാതെ ലഗേജ് കൊണ്ടു പോകുക തുടങ്ങിയ നിയമലംഘനങ്ങളും കണ്ടെത്തി. പിഴ ഇനത്തിൽ ഏറ്റവും കൂടുതൽ തുക ലഭിച്ചത് ചെന്നൈ ഡിവിഷനിലാണ്. 12.78 കോടി രൂപയാണു ഡിവിഷനിലെ ടിക്കറ്റ് പരിശോധകർ പിരിച്ചെടുത്തത്. 6.05 കോടി രൂപ പിഴ ഇനത്തിൽ ലഭിച്ച തിരുവനന്തപുരം ഡിവിഷനാണു രണ്ടാംസ്ഥാനത്ത്.
പാലക്കാട് ഡിവിഷനിൽനിന്നു പിരിഞ്ഞു കിട്ടിയത് 5.52 കോടി രൂപയാണ്. മധുര, സേലം, തിരുച്ചിറപ്പള്ളി ഡിവിഷനുകളിൽ നിന്നായി യഥാക്രമം 4.16 കോടി, 4.15 കോടി, 2.81 കോടി എന്നിങ്ങനെ തുക പിഴ ഇനത്തിൽ ലഭിച്ചു. ആറു മാസത്തിനിടെ ഏറ്റവും കൂടുതൽ തുക പിരിച്ചെടുത്ത ദിവസം ഒക്ടോബർ 12 ആണ്. ഒറ്റ ദിവസം കൊണ്ടു 37 ലക്ഷം രൂപയാണു പിഴയായി ലഭിച്ചത്!
കോവിഡ് സാഹചര്യം പരിഗണിച്ച് ഏറെക്കാലം റിസർവേഷൻ ഇല്ലാത്ത ട്രെയിനുകളുടെ സർവീസ് റെയിൽവേ നിർത്തിയിരുന്നു. ജൂൺ മുതൽ ഏതാനും അൺ റിസർവ്ഡ് ട്രെയിനുകളുടെ സർവീസ് പുനഃരാരംഭിച്ചിട്ടുണ്ട്. റിസർവേഷൻ ഉള്ളതും ഇല്ലാത്തതുമായ ട്രെയിനുകളിൽ ടിക്കറ്റ് പരിശോധന കർശനമാക്കിയതോടെയാണു നിയമലംഘനങ്ങൾ കണ്ടെത്തുന്നതു വർധിച്ചത്.
ഈയിടെ ചില ട്രെയിനുകളിൽ നടന്ന മോഷണസംഭവങ്ങളും പരിശോധന വർധിപ്പിക്കാൻ അധികൃതരെ പ്രേരിപ്പിച്ചു. അതേസമയം, ടിക്കറ്റ് റിസർവ് ചെയ്യാതെ റിസർവേഷൻ ട്രെയിനുകളിൽ കയറുകയും ടിക്കറ്റ് പരിശോധകർ എത്തുമ്പോൾ പിഴ നൽകാൻ തയാറാണെന്ന് സമ്മതിക്കുകയും ചെയ്യുന്ന യാത്രക്കാരും ഉണ്ടെന്ന് ടിക്കറ്റ് പരിശോധകർ പറയുന്നു.
English Summary: Railways collected Rs 35.47 crore from ticketless travellers during Covid time