ആളൊഴിഞ്ഞ് പ്രതി സൂരജിന്റെ വീട്; ശിക്ഷ കുറഞ്ഞുപോയെന്ന് അയൽക്കാർ
Mail This Article
പത്തനംതിട്ട∙ ആളൊഴിഞ്ഞ് ഉത്ര വധക്കേസ് പ്രതി സൂരജിന്റെ അടൂർ പറക്കോട്ടെ വീട്. ഞായറാഴ്ച വൈകിട്ട് വരെ സൂരജിന്റെ അമ്മയും, സഹോദരിയും വീട്ടിലുണ്ടായിരുന്നു. തിങ്കളാഴ്ച മുതൽ വീട് അടഞ്ഞു കിടക്കുകയാണ്. കേസിന് ശേഷം സൂരജിന്റെ വീട്ടുകാർക്ക് അയൽക്കാരുമായും അടുപ്പമില്ല. സൂരജിന്റെ ശിക്ഷ കുറഞ്ഞു പോയെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും അയൽക്കാർ പറഞ്ഞു. പറക്കോട്ടെ വീട്ടിൽ വച്ചാണ് ഉത്രയെ ആദ്യം അണലിയെ കൊണ്ട് കടിപ്പിച്ചത്.
മനുഷ്യ മനഃസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസില്‍ പ്രതിയും ഭര്‍ത്താവുമായ സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. പ്രതിയുടെ പ്രായവും മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. 5 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
കൊല്ലം ആറാം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണു വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്നു കോടതി പറഞ്ഞു. വിവിധ കുറ്റങ്ങളില്‍ പത്തും ഏഴും വര്‍ഷം ശിക്ഷ അനുഭവിച്ചതിനു ശേഷമേ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു.
English Summary: Uthra Murder Case: Neighbours of Sooraj unhappy over court verdict