ADVERTISEMENT

തിരുവനന്തപുരം∙ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് കൗൺസിലിങ് ഉറപ്പുവരുത്തുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. കോവിഡിൽ കുട്ടികള്‍ക്ക് ക്ലാസുകള്‍ മാത്രമല്ല കൂട്ടുകാരെയും നഷ്ടപ്പെട്ടിരിക്കുകയാണ്. ചിലര്‍ പ്രത്യേക മാനസികാവസ്ഥയിലായിട്ടുണ്ടാവാം. അത്തരക്കാര്‍ക്ക് കൃത്യമായ കൗൺസിലിങ് ആവശ്യമാണ്. അതിനാൽ സ്കൂളുകളിലും കോളജുകളിലും കൗണ്‍സിലര്‍മാര്‍ ഉണ്ടാവണമെന്ന് കോവിഡ് അവലോകന യോഗത്തിൽ മുഖ്യമന്ത്രി നിർദേശിച്ചു. 

18 വയസ്സ് തികയാത്തതിനാല്‍ കോവിഡ് വാക്സീന്‍ എടുക്കാനാകാത്ത ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളെ വാക്സിനേഷന്‍ നിബന്ധനയില്‍നിന്നും ഒഴിവാക്കും. രണ്ടു ഡോസ് വാക്സീന്‍ എടുത്ത വിദ്യാര്‍ഥികള്‍ക്കു മാത്രമാണ് നിലവില്‍ കോളജുകളില്‍ ക്ലാസില്‍ വരാന്‍ അനുമതിയുള്ളത്. രണ്ടാം ഡോസ് എടുക്കാന്‍ സമയമാകാത്ത വിദ്യാര്‍ഥികളെയും പ്രവേശിപ്പിക്കും. വാക്സീന്‍ എടുക്കാന്‍ വിമുഖത കാട്ടുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ബോധവല്‍ക്കരണം നടത്തും.

സ്കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഒന്നുകൂടി ഉറപ്പാക്കണം. സ്കൂള്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങളുടെ ഫിറ്റ്നസും ഉറപ്പാക്കും. സ്കൂള്‍ തുറക്കുന്നതിന്‍റെ ആദ്യഘട്ടത്തില്‍ യൂണിഫോം നിര്‍ബന്ധമാക്കേണ്ടതില്ല. സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ ബസ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടി എടുക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

സ്കൂൾ തുറക്കുന്നതിന് മാർഗരേഖ പ്രകാരം ക്രമീകരണം

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി ജില്ലാ കലക്ടർമാരുടെ യോഗം വിളിച്ചു. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. സ്കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഖ പ്രകാരമുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തിക്കൊണ്ടുള്ള റിപ്പോർട്ട് നൽകാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകും.

ഒക്ടോബർ 21നകം ജില്ലാ കലക്ടർമാർക്കാണ് പഞ്ചായത്ത് സെക്രട്ടറിമാർ റിപ്പോർട്ട് നൽകേണ്ടത്. 22ന് ജില്ലാ കലക്ടർമാർ ക്രോഡീകരിച്ച റിപ്പോർട്ട് പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകണം. പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് പൊതു വിദ്യാഭ്യാസ മന്ത്രിക്ക് കൈമാറും. സ്കൂൾ തുറക്കുന്ന മുറയ്ക്ക് ലഹരിവിരുദ്ധ ജാഗ്രതാ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തണം. സ്കൂൾ ഉച്ചഭക്ഷണവുമായി ബന്ധപ്പെട്ട് എഫ്സിഐയിൽനിന്നും അരി ലിഫ്റ്റ് ചെയ്യുന്നതിനുള്ള അനുമതി കലക്ടർമാർ നൽകണം. ആഴ്ചയിലൊരിക്കൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും അവലോകന യോഗങ്ങൾ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം.

English Summary: Will ensure Counselling for School, College Students: CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com