വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസ്: സക്കീര്‍ ഹുസൈന് അടക്കമുള്ളവരെ വെറുതെവിട്ടു
Mail This Article
കൊച്ചി ∙ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം നേതാവ് വി.എ. സക്കീർ ഹുസൈൻ അടക്കം നാലുപേരെ എറണാകുളം സിജെഎം കോടതി വെറുതെവിട്ടു. ഒന്നാം പ്രതി സക്കീർ ഹുസൈൻ, രണ്ടാം പ്രതി കറുകപ്പള്ളി സിദ്ദിഖ്, മൂന്നാം പ്രതി തമ്മനം ഫൈസൽ, നാലാം പ്രതി ഷീല തോമസ് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്.
2015ൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് സക്കീർ ഹുസൈൻ അടക്കമുള്ള പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. നാലാം പ്രതി ഷീലാ തോമസുമായുള്ള തർക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി സക്കീർ ഹുസൈന്റെ നിർദേശപ്രകാരമാണ് രണ്ടും മൂന്നും പ്രതികൾ വ്യവസായിയെ തട്ടിക്കൊണ്ടുപോയത്.
കേസിന്‍റെ വിചാരണഘട്ടത്തിൽ പരാതിക്കാരൻ ജൂബി പൗലോസ് അടക്കം മുഴുവൻ സാക്ഷികൾ കൂറ് മാറിയതോടെയാണ് കേസ് അട്ടിമറിക്കപ്പെട്ടത്. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പൂര്‍ണമായി പരാജയപ്പെട്ടെന്നും പ്രതികള്‍ക്ക് എതിരെ പൊലീസിന് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും കോടതി പറഞ്ഞു. കുറ്റകരമായ ഗൂഢാലോചന, ഭീഷണിപ്പെടുത്തുക, ദേഹോപദ്രവം എൽപ്പിക്കുക തുടങ്ങിയ ഗുരുതരമായ കുറ്റങ്ങൾ പ്രതികൾക്കെതിരെ ചുമത്തിയിരുന്നുവെങ്കിലും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
English Summary: Abduction of industrialist: CPM leader Zakir Hussain acquitted