ADVERTISEMENT

ന്യൂഡൽഹി∙ മലയാളി നടി ലീന മരിയ പോളിനും ഭർത്താവ് സുകാഷ് ചന്ദ്രശേഖറിനുമെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി നടിയും നർത്തകിയുമായ നോറ ഫത്തേഹി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) മുന്നിൽ ഹാജരായി. വ്യാഴാഴ്ച രാവിലെയാണ് ഡൽഹിയിലെ ഇഡി ഓഫിസിൽ നടി ഹാജരായത്.

ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവിന്ദർ സിങ്ങിന്റെ കുടുംബത്തിൽനിന്ന് 200 കോടി രൂപ തട്ടിയെടുത്തതിന് ലീനയേയും സുകാഷിനേയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശിവിന്ദർ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നൽകിയ പരാതിയിലാണ് ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന പ്രത്യേകം വിഭാഗം അറസ്റ്റു ചെയ്തത്.

ലീനയ്ക്കും സുകാഷിനുമെതിരെ ക്രിമിനൽ ഗൂഢാലോചന, വഞ്ചന, കൊള്ളയടിക്കൽ എന്നീ കുറ്റങ്ങൾ ഡൽഹി പൊലീസ് എഫ്ഐആറിൽ ചുമത്തിയിരിന്നു. ഇഡി ഈ എഫ്‌ഐആർ ശ്രദ്ധയിൽപ്പെട്ടതോടെ, ഇരുവരുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാൻ നോറയെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുകയായിരുന്നു. നടി ജാക്വിലിൻ ഫെർണാണ്ടസിനെ ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നു ജാക്വിലിന് നിർദേശം നൽകിയിട്ടുണ്ട്. നോറയേയും ജാക്വിലിനെയും സുകാഷ് വഞ്ചിച്ചെന്നാണ് നിഗമനം.

സുകാഷ്, ബിജെപിയുടെ പാർട്ടി ഫണ്ടിലേക്കാണെന്നു പറഞ്ഞു 2020 ജൂൺ മുതൽ 30 തവണകളായി 200 കോടി രൂപ തട്ടിയെടുത്തെന്നാണ് അതിഥി സിങ്ങിന്റെ പരാതി. ജയിലിലായിരുന്ന ശിവിന്ദർ സിങ്ങിന് ജാമ്യം നേടിതരാമെന്നു പറഞ്ഞാണ് പണം തട്ടിയത്. നിയമ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെന്നു വ്യാജേനെ ഡൽഹിയിലെ രോഹിണി ജയിലിൽ കഴിയവെയായിരുന്നു തട്ടിപ്പ്.

English Summary: Actor Nora Fatehi Summoned In Rs. 200-Crore Cheating Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com