സ്വർണക്കടത്ത്: മുഹമ്മദ് മന്‍സൂറിനെ കൂടി മാപ്പുസാക്ഷിയാക്കാൻ എന്‍ഐഎ നീക്കം
Mail This Article
കൊച്ചി∙ നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തു കേസില്‍ ഒരു പ്രതിയെ കൂടി മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ നീക്കം. ദുബായില്‍നിന്ന് നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂറിനെയാണ് കേസില്‍ മാപ്പുസാക്ഷിയാക്കുക. ഇതോടെ എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രധാനപ്രതികളിലൊരാളായ സന്ദീപ് നായരടക്കം ആറുപേർ മാപ്പുസാക്ഷികളാകും. വിദേശത്ത് നിന്നുള്ള സൂത്രധാരന്‍മാരിലൊരാളാണ് തിരുവമ്പാടി സ്വദേശി മുഹമ്മദ് മന്‍സൂര്‍ എന്ന മന്‍ജു.
കേസിലെ 35–ാം പ്രതിയായ മുഹമ്മദ് മന്‍സൂര്‍ ജൂണിലാണ് അറസ്റ്റിലാകുന്നത്. ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റ് ഉണ്ടായിരുന്നതിനാല്‍ ദുബായില്‍നിന്ന് നാട്ടിലെത്തിയ ഉടന്‍ വിമാനത്താവളത്തില്‍വച്ച് അറസ്റ്റിലാകുകയായിരുന്നു. വിദേശത്ത് സംഘം എങ്ങനെയാണ് പ്രവര്‍ത്തിച്ചിരുന്നതിന്‍റെ പൂര്‍ണ വിവരങ്ങള്‍ മന്‍സൂറിനെ മാപ്പ് സാക്ഷിയാക്കുന്നതിലൂടെ ലഭിക്കുമെന്നാണ് എന്‍ഐഎ കണക്കുകൂട്ടുന്നത്.
മുഖ്യപ്രതികളിലൊരാളായ മുഹമ്മദ് ഷാഫിക്കൊപ്പം ഗൂഢാലോചനയിലും മന്‍സൂര്‍ പങ്കാളിയായിരുന്നു. നിലവില്‍ കോഫെപോസ തടവ് കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങിയ സന്ദീപ് നായരടക്കം അഞ്ചുപേരാണ് കേസില്‍ മാപ്പുസാക്ഷികള്‍. മുഹമ്മദ് മന്‍സൂറിനെ മാപ്പ് സാക്ഷിയാക്കുന്നതില്‍ ശനിയാഴ്ച എന്‍ഐഎ കോടതി വാദം കേള്‍ക്കും. കേസില്‍ ഇരുപത് പേരെ പ്രതികളാക്കി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിദേശത്തുള്ള ആറ് പേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്.
English Summary: Gold smuggling: NIA to make one more accused approver