ആറ്റിങ്ങലിലെ പരസ്യവിചാരണ; രജിതയ്ക്ക് വീഴ്ച പറ്റി, പരമാവധി ശിക്ഷ നല്കി: ഐജി
Mail This Article
തിരുവനന്തപുരം ∙ മോഷണക്കുറ്റം ആരോപിച്ചു മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നടുറോഡിൽ അരമണിക്കൂറിലേറെ തടഞ്ഞുനിർത്തി പരസ്യവിചാരണ നടത്തിയ പിങ്ക് പൊലീസിലെ സിവില്‍ പൊലീസ് ഓഫിസര്‍ രജിതയ്ക്ക് പരമാവധി ശിക്ഷ നല്‍കിയെന്ന് ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ റിപ്പോര്‍ട്ട്. മോശം ഭാഷയോ ജാതി അധിക്ഷേപമോ ഉണ്ടായില്ലെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.
രജിത ജാഗ്രത പുലര്‍ത്തിയില്ല. പിതാവിനോടും മകളോടും ഇടപെടുന്നതില്‍ വീഴ്ച പറ്റി. കൂടുതല്‍ നടപടിക്കുള്ള തെറ്റ് ചെയ്തില്ലെന്നും ഡിജിപി അനിൽകാന്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറ്റിങ്ങൽ ഊരുപൊയ്ക സായിഗ്രാമത്തിന് സമീപം കോട്ടറ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കട്ടിയാട് മലമുകൾ കല്ലുവെട്ടാൻകുഴി വീട്ടിൽ ജയചന്ദ്രനും (38) എട്ടുവയസ്സുകാരിയായ മകൾക്കുമാണു മോശം അനുഭവം ഉണ്ടായത്.
ആറ്റിങ്ങൽ മൂന്നുമുക്ക് ജംക്‌ഷനിലാണു സംഭവം. പൊലീസ് വാഹനത്തിന് അടുത്ത് നിൽക്കുകയായിരുന്ന ജയചന്ദ്രനെയും മകളെയും പൊലീസുകാരി തടഞ്ഞു നിർത്തി വാഹനത്തിൽനിന്നു കവർന്ന ഫോൺ എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. മോഷ്ടിച്ചിട്ടില്ലെന്നു ജയചന്ദ്രൻ ആവർത്തിച്ച് പറഞ്ഞെങ്കിലും വിശ്വസിക്കാതെ ഒപ്പമുണ്ടായിരുന്ന മകളെയും അധിക്ഷേപിച്ചെന്നാണു പരാതി.
ചോദ്യം ചെയ്യലും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു. ഇതിനിടെ ഒപ്പമുണ്ടായിരുന്ന പൊലീസുകാരി, മോഷണം പോയെന്നു പറയുന്ന ഫോണിലേക്ക് വിളിച്ചപ്പോൾ റിങ് ചെയ്ത ഫോൺ കാറിനുള്ളിലെ ബാഗിൽ നിന്നുതന്നെ കണ്ടെടുത്തു. നടുറോഡിലെ വിചാരണ കണ്ടു തടിച്ചുകൂടിയ നാട്ടുകാർ, മോഷണം പോയതായി ആരോപിച്ച ഫോൺ പൊലീസിന്റെ കാറിൽനിന്നുതന്നെ കിട്ടിയതോടെ പൊലീസ് നടപടിയെ ചോദ്യം ചെയ്തിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
English Summary: Humiliate young girl and father in public: IG says maximum punishment given to Pink Police Officer