‘ബിജെപിയിൽ ചേർന്നപ്പോൾ അന്വേഷണമില്ല; ഉറക്കം കിട്ടുന്നുണ്ട്’; വിശദീകരണവുമായി നേതാവ്
Mail This Article
പുണെ∙ ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയ പ്രസ്താവനയിൽ വിശദീകരണവുമായി മുൻ കോൺഗ്രസ് എംഎൽഎ ഹര്‍ഷവര്‍ധന്‍ പാട്ടീൽ. കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ശേഷം സമാധാനമായി ഉറങ്ങാൻ കഴിയുന്നുണ്ടെന്നും ഇപ്പോൾ അന്വേഷണങ്ങളെ ഭയക്കേണ്ടെന്നുമാണ് ഹര്‍ഷവര്‍ധന്‍ പറഞ്ഞത്. എന്നാൽ തന്റെ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നെന്ന് ഹർഷവർധൻ വിശദീകരിച്ചു.
‘കഴിഞ്ഞ ദിവസം ഒരു ഹോട്ടൽ ഉദ്ഘാടനത്തിനായി മാവലിൽ പോയപ്പോൾ ഞാൻ ഒരു പ്രസ്താവന നടത്തി. ആ പ്രസ്താവന തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. അതിനാലാണ് ഈ വിശദീകരണം.’– ഹർഷവർധൻ പറഞ്ഞു. പ്രതിപക്ഷ നേതാക്കളെ കേന്ദ്രസർക്കാർ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നെന്ന ആക്ഷേപം കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുമ്പോഴാണ് പാർട്ടിവിട്ട നേതാവിന്റെ പ്രസ്താവന.
പുണെ ഇന്ദാപൂരിലെ എംഎല്‍എ ആയിരുന്നു ഹര്‍ഷവര്‍ധന്‍ പാട്ടീല്‍. 2019ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ‘എല്ലാം എളുപ്പവും സമാധാനപരവുമാണ് ബിജെപിയിൽ. അന്വേഷണങ്ങളൊന്നും നേരിടേണ്ടിവരാത്തതിനാല്‍ എനിക്ക് നല്ലതുപോലെ ഉറങ്ങാന്‍ പറ്റുന്നുണ്ട്.’ ഇതായിരുന്ന ഹര്‍ഷവര്‍ധന്‍ പാട്ടീലിന്റെ വാക്കുകൾ.
English Summary: "Joined BJP, Get Sound Sleep Since No Inquiries": Leader Clarifies Remark